2015, ഒക്‌ടോബർ 10, ശനിയാഴ്‌ച

ശ്രീ. ജോസഫ് നെടുംപുറം അനുസ്മരണം


പ്രശസ്ത പരിസ്ഥിതി-സാംസ്‌കാരിക പ്രവര്‍ത്തകനായിരുന്ന ശ്രീ ജോസഫ് നെടുംപുറം (അച്ചോയി) അന്ത്യനാളുകളില്‍ പുനരുത്ഥാനപ്രവര്‍ത്തങ്ങള്‍ തുടങ്ങിവച്ച മുക്കൂട്ടുതറ പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 11 ഞായര്‍ ഉച്ചകഴിഞ്ഞ് 2 മുതല്‍ മുക്കൂട്ടുതറ കത്രീനാ ഓഡിറ്റോറിയത്തില്‍ അദ്ദേഹത്തെ അനുസ്മരിക്കുന്നു. പ്രശസ്ത വന്യജീവിഫോട്ടോഗ്രാഫറായ എന്‍. എ. നസീര്‍, പ്രൊഫസര്‍മാരായ  സെബാസ്റ്റ്യന്‍ വട്ടമറ്റം, എം ജി ചന്ദ്രശേഖരന്‍ എന്നിവരോടൊപ്പം ശ്രീ. ജോസഫിന്റെ സഹപ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും നാട്ടിലെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരും അച്ചോയിയെക്കുറിച്ചുള്ള ഓര്‍മകളും അനുഭവങ്ങളും പങ്കുവയ്ക്കുന്നു. 

2015, ഒക്‌ടോബർ 9, വെള്ളിയാഴ്‌ച

പനങ്കള്ള് നീരയാക്കാനും പനയും തെങ്ങും ചെത്താനുമുള്ള പരിശീലനവും ഗവേഷണങ്ങളും നടത്താന്‍...........


പാലായില്‍ ഇന്നൊരു സംഭവം ഉണ്ടായിട്ടുണ്ട്.

കര്‍ഷകര്‍ ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും പരിഹാരങ്ങളും ബിജെപിയുടെ സംസ്ഥാനനേതൃത്വത്തിലൂടെ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ കര്‍ഷകവേദി നടത്തിയ സമ്മേളനമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.

അവിടെ അവതരിപ്പിച്ചു സമര്‍പ്പിച്ച കാര്‍ഷിക അനുഭവ മെമ്മോറാണ്ടത്തിലെ പ്രസക്തഭാഗങ്ങള്‍ താഴെ കൊടുക്കുന്നു.

1. സ്വാഭാവികറബ്ബര്‍ ഉത്പാദിപ്പിക്കുന്നവര്‍ക്ക് 50 ശതമാനം പ്രാതിനിധ്യമെങ്കിലും ഉണ്ടാകുംവിധം കാര്യശേഷിയുള്ള ഒരു ചെയര്‍മാനെയും വച്ച് റബ്ബര്‍ബോര്‍ഡ് പുനഃസംഘടിപ്പിക്കുക.

2. ഡീസല്‍ വിറ്റുകിട്ടുന്ന ലാഭത്തില്‍നിന്ന് 4000 കോടിരൂപാ നിക്ഷേപിച്ച് റബര്‍വില 150 രൂപായെങ്കിലും ആകുന്നതുവരെ റബ്ബര്‍ബോര്‍ഡുവഴി കര്‍ഷകര്‍ക്കു നല്കുക.

3. ഇറക്കുമതി ചെയ്യുന്ന റബ്ബറിന്റെ അളവും ഗുണമേന്മയും സംബന്ധിച്ച വിവരങ്ങള്‍ ഏവര്‍ക്കും ലഭ്യമാക്കുക.


4. കാര്‍ഷികോത്പന്നങ്ങളില്‍നിന്ന് ഉപോത്പന്നങ്ങള്‍ നിര്‍മിക്കാനും ഗവേഷണം നടത്താനും മുഴുവന്‍ വിപണികളിലും സൗകര്യമൊരുക്കുകയും RPS കളെ റബ്ബര്‍കൊണ്ടുള്ള വ്യവസായം തുടങ്ങാന്‍ പഠിപ്പിക്കുകയും ചെയ്യുക.

5. പാലായില്‍ ഇടമറ്റത്ത് പനങ്കള്ള് നീരയാക്കാനും പനയും തെങ്ങും ചെത്താനുമുള്ള പരിശീലനവും ഗവേഷണങ്ങളും നടത്താന്‍ ഒരു ഇന്‍സ്റ്റിട്യൂഷന്‍ സ്ഥാപിക്കുക.

6. കേരളത്തിന്റെ തനതു നാണ്യവിളകളായ കുരുമുളക്, ഏലം, മലയിഞ്ചി, മഞ്ഞള്‍, ജാതിക്കാ, ചു
ക്ക്  മുതലായവയെപ്പറ്റി പഠിക്കാന്‍ പാലായില്‍ ഒരു കേന്ദ്രം സ്ഥാപിക്കുക.
 

7. ഇന്ത്യയിലെ കാര്‍ഷികവിഭവങ്ങള്‍ വിലയിടിച്ച് എടുക്കുവാനുള്ള കുത്തകകമ്പനികളുടെയും ഇറക്കുമതി ലോബികളുടെയും തെറ്റായ നടപടികളെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന കാര്‍ഷികോത്പന്നങ്ങള്‍ സംസ്‌കരിച്ച് മൂല്യവര്‍ധനവു വരുത്തി കയറ്റുമതി ചെയ്യുന്നവര്‍ക്ക് കയറ്റുമതി ലൈസന്‍സ് നല്കുകയില്ലെന്ന ശക്തമായ തീരുമാനമെടുത്ത് പ്രതിരോധിക്കുക.
 

8. ഒരേ വേബ്രിഡ്ജില്‍ തൂക്കണമെന്നും മില്ലുകാര്‍ പറയുന്ന വിലയ്ക്ക് തടികൊടുക്കണമെന്നും പറയുന്ന പെരുമ്പാവൂരിലെ കാട്ടുനീതി എടുത്തു മാറ്റുക. റബ്ബര്‍തടി അന്യസംസ്ഥാനങ്ങളിലേക്കു കൊണ്ടുപോകുന്നതിനുള്ള നിയന്ത്രണം കേന്ദ്രഗവണ്‍മെന്റ് ഇടപെട്ട് നീക്കിത്തരിക.
 

9. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന റബ്ബര്‍തടിയും മറ്റുതടികളും ഉള്‍പ്പെടെയുള്ള എല്ലാ കാര്‍ഷികവിഭവങ്ങളും ഇന്ത്യയില്‍ എവിടെയും കര്‍ഷകര്‍ക്ക് സ്വതന്ത്രമായി കൊണ്ടുപോയി വില്ക്കാനുള്ള അനുവാദം നല്കുക.
 

10. വിവിധ സംസ്ഥാനങ്ങളില്‍ ഒരേ സാധനത്തിന് വളരെ വിലവ്യത്യാസം ഉണ്ടാകാതെയിരിക്കുംവിധംഇന്ത്യയിലെ എല്ലാ പഞ്ചായത്തുകളിലും കാര്‍ഷിക വിപണികള്‍ ഉണ്ടാക്കുകയും എല്ലാ വിപണികളും തമ്മില്‍ ഇന്റര്‍നെറ്റു വഴി ബന്ധപ്പെടാനും സാധനങ്ങള്‍ പരസ്പരം കൈമാറാനും ഏര്‍പ്പാടുണ്ടാക്കുക. 

11. സബ്‌സിഡിയും സഹായങ്ങളും മറ്റാനുകൂല്യങ്ങളും യഥാര്‍ഥ കര്‍ഷകര്‍ക്കു ലഭിക്കാന്‍ ഇന്ത്യയിലെ മുഴുവന്‍ കര്‍ഷകര്‍ക്കും ഒറ്റ രജിസ്‌ട്രേഷന്‍ സമ്പ്രദായത്തിലൂടെ അഗ്രികാര്‍ഡുകള്‍ നല്കുക.

ഈ മെമ്മോറാണ്ടത്തോടൊപ്പം വിതരണം ചെയ്ത ഒരു കുറിപ്പില്‍ കോണ്‍ഗ്രസി
ന്റെ അമിത ഇറക്കുമതി നയംമൂലം രണ്ടു വര്‍ഷമായി കേരളത്തിന് നഷ്ടമായത് 40000 കോടി രൂപയായിരുന്നു എന്നും റബ്ബര്‍ കര്‍ഷകരുടെ നഷ്ടത്തിന്റെ നേട്ടം വ്യവസായികളും അവരുടെ വീതം പറ്റുന്ന രാഷ്ടീയക്കാരും പങ്കിട്ടെടുക്കുകയാണുണ്ടായതെന്നും ഡല്‍ഹിയിലെ AAP സര്‍ക്കാരും മൂന്നാറിലെ പെമ്പിളൈ ഒരുമൈയും കേരളത്തിലെ കര്‍ഷകരെ പ്രചോദിപ്പിക്കണമെന്നും കര്‍ഷകവേദി ഓര്‍മിപ്പിച്ചിട്ടുണ്ട്. 
 

ശ്രീ ജോസ് അഗസ്റ്റിന്‍ പുത്തേട്ടിന്റെ നേതൃത്വത്തില്‍ പ്രായോഗികബുദ്ധിയോടെ കര്‍ഷകവേദി നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിജയങ്ങളും ആശംസിക്കുന്നു.