2012, ജനുവരി 1, ഞായറാഴ്‌ച

ഡാമില്ലാതെയും വെള്ളം കൊടുക്കാം!

!
'ദൃഷ്ടി' പ്രതികരണവേദി, പാലാ

മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയാതെതന്നെ നിലവിലുള്ള വൃദ്ധമായ ഡാം പ്രവര്‍ത്തനരഹിതമാക്കുക (ഡീക്കമ്മീഷന്‍ ), അതേസമയം തമിഴ്‌നാടിന് ഇപ്പോഴത്തെയളവില്‍ വെള്ളംകൊടുക്കുകയും ചെയ്യുക എന്ന പരിഹാരമാര്‍ഗ്ഗമാണ് ഏറ്റവും അപകടരഹിതവും യുക്തിസഹവുമായിട്ടുള്ളത്. വേണമെന്നു വച്ചാല്‍ മുല്ലപ്പെരിയാറില്‍ വലിയൊരു അണക്കെട്ടില്ലാതെതന്നെ, വലിയൊരു ജലസംഭരണി നിലനിര്‍ത്താതെതന്നെ, തമിഴ്‌നാടിന് വേണ്ടത്ര വെള്ളംകൊടുക്കാന്‍ കഴിയും എന്നാണ് അറിവുള്ളവര്‍ പലരും കാര്യകാരണസഹിതം സമര്‍ത്ഥിക്കുന്നത്. 50 അടി ജലനിരപ്പില്‍ത്തന്നെ ആവശ്യമായത്ര തുരങ്കങ്ങളുണ്ടാക്കി ജലം തമിഴ്‌നാട്ടിലേയ്ക്ക് കൊടുക്കുകയും തമിഴ്‌നാടിന്റെ പ്രദേശങ്ങളില്‍ കൊണ്ടുപോയി വികേന്ദ്രീകൃതമായി ജലം സംഭരിക്കുകയും ചെയ്യുക എന്നതാണ് ശാശ്വതമായ ഈ പരിഹാരമാര്‍ഗ്ഗം. താരതമ്യേന  വളരെച്ചെറിയ ജലാശയം മാത്രം നിലനിര്‍ത്തുകയാണെങ്കില്‍ , ഭൂകമ്പത്താല്‍ ഡാം തകരുകയാണെങ്കില്‍പോലും ആളപായം ഉണ്ടാകാതിരിക്കും.
മുകളില്‍പറഞ്ഞ പരിഹാരമാര്‍ഗ്ഗം ഭീകരമായ ദുരന്തസാധ്യത ശാശ്വതമായി ഒഴിവാക്കും എന്നതിനുപുറമെ ഇപ്പോള്‍ ജലാശയത്തിനടിയിലായിരിക്കുന്ന ആയിരക്കണക്കിനേക്കര്‍ സ്ഥലം നമുക്കു കരഭൂമിയായി ലഭിക്കും. അവിടെ സസ്യജാലങ്ങളും മൃഗങ്ങളും ജീവിച്ചു തുടങ്ങും. കുറെയേറെ പ്രദേശങ്ങളില്‍ പുതുതായി ജനജീവിതവും കൃഷിയും സാധ്യമാകും.
പെട്ടെന്നിതു കേള്‍ക്കുമ്പോള്‍ നമുക്കു ചിന്താക്കുഴപ്പമുണ്ടായേക്കാം. എന്നാല്‍ വളരെക്കാലമായി ചിലരെങ്കിലും മുന്നോട്ടുവച്ചിട്ടുള്ളതാണ് മേല്‍പ്പറഞ്ഞ ആശയം. അടുത്തയിടെ സി.ആര്‍ .നീലകണ്ഠനാണ് 'ജനശക്തി'യിലും, 'മാതൃഭൂമി' ഡിസംബര്‍ 11 ന്റെ വാരികയിലും ഒരേസമയത്തു പ്രസിദ്ധീകരിച്ച തന്റെ ലേഖനത്തിലൂടെ ഇതിനു പുതിയ ബഹുജനശ്രദ്ധയും പ്രസക്തിയും ഉണ്ടാക്കിയെടുത്തതെന്നു തോന്നുന്നു. മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ച് സമരത്തോട് അനുഭാവം രേഖപ്പെടുത്തിയ മേധാപട്ക്കറും ഇതേ നിര്‍ദ്ദേശമാണ് അവരുടെ പ്രസംഗത്തില്‍ അവതരിപ്പിച്ചത്. ഡിസംബര്‍ 18 ന്റെ മാതൃഭൂമി വാരികയില്‍ ഡോ. എ.ലത, 'അണക്കെട്ടുവേണ്ട, പോംവഴിയുണ്ട്' എന്ന ലേഖനത്തിലൂടെ ഈ വിഷയം യാഥാര്‍ത്ഥ്യബോധത്തോടെയും വിദഗ്ദ്ധമായും നമ്മുടെ മുമ്പില്‍ ഉന്നയിക്കുന്നു.
ഇനിയിപ്പോള്‍ , മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ആശങ്കയുള്ളവരോ, ഇക്കാര്യത്തില്‍ സമരത്തിനിറങ്ങിയിട്ടുള്ളവരോ ആയ മുഴുവന്‍ പേരും, പറഞ്ഞു ശീലിച്ച 'പുതിയ ഡാം' എന്ന വാക്കിനുപകരം, 'വലിയ അണക്കെട്ടില്ലാതെ, കേരളീയരുടെ സുരക്ഷയുറപ്പാക്കി തമിഴ്‌നാടിനു വെള്ളം' എന്ന മഹത്തായ ആശയം ഉള്‍ക്കൊള്ളുകയും അങ്ങനെ ആവശ്യപ്പെടുകയും പ്രചരിപ്പിക്കുകയും ചെയ്യുവാന്‍ അടിയന്തിരമായി മുന്നോട്ടുവരുകയുമാണു വേണ്ടത്.
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ നേരിട്ടു ബന്ധപ്പെട്ടവരും ദുരന്തമുണ്ടായാല്‍ ഉറപ്പായും ഇരകളാകുന്നവരുമാണ് ഈ കുറിപ്പ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. മുല്ലപ്പെരിയാറിനും ഇടുക്കിക്കും ഇടയ്ക്കുള്ള 5 പഞ്ചായത്തിലുള്ളവരും, ഡാംപ്രശ്‌നം ചങ്കുറപ്പോടെയും ആത്മാര്‍ത്ഥതയോടെയും ഏറ്റെടുത്തു 4 വര്‍ഷത്തിലേറെയായി ചപ്പാത്തില്‍ സമരം നടത്തുന്ന സമിതിക്കാരുമാണ്. അവരെ സംബന്ധിച്ചിടത്തോളം ഈ കുറിപ്പില്‍ പറഞ്ഞ പരിഹാരമാര്‍ഗ്ഗം അമ്പരപ്പും ചിന്താക്കുഴപ്പവുമുണ്ടാക്കുന്നതാണോ? അല്ല. അവരാണ് യഥാര്‍ത്ഥത്തില്‍ ഈ വാദം ഉയര്‍ത്തിപ്പിടിക്കേണ്ടത്. വേറെ പരിഹാരമില്ല എന്നോര്‍ത്തു മാത്രമല്ലേ നാം, ഞങ്ങളും നിങ്ങളുമൊക്കെ പുതിയ ഡാം എന്നു പറഞ്ഞുതുടങ്ങിയത്? അതേ അതാണു സത്യം.
പുതിയ ഡാം പണിതാലും ഭൂകമ്പസാധ്യത ഉള്ളിടത്തോളംകാലം, വലിയൊരു ജലാശയം തലയ്ക്കുമുകളില്‍ നിലനില്‍ക്കുന്നിടത്തോളം കാലം അത് ഈ പറഞ്ഞ 5 പഞ്ചായത്തുകളിലെ ആളുകളുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കും. അവിടുത്തെ കുട്ടികള്‍ പേടി സ്വപ്നംകണ്ടു ഞെട്ടും. അവര്‍ ഭാവിയില്‍ മാനസികവിഭ്രാന്തിയുള്ള പൗരന്മാരായിത്തീരും-ഭാഗ്യംകൊണ്ടു മാത്രം അതിനുമുമ്പു ഡാം പൊട്ടിയില്ലെങ്കില്‍ !
തമിഴ്‌നാടിനു വെള്ളം കൊടുക്കാനുള്ള കരാര്‍ തീരണമെങ്കില്‍ ഇനിയും എട്ടുനൂറ്റാണ്ടുകൂടി കഴിയണം. ഇപ്പോള്‍ പുതിയ ഡാം പണിതാലും നൂറുകൊല്ലത്തിനുള്ളില്‍ വീണ്ടും പുതിയത്. അങ്ങനെ 8 ഡാം പണിതാലേ കരാര്‍ കാലാവധി തീരൂ!
ഇതിനര്‍ത്ഥം നമ്മുടെ 10-12 വരും തലമുറകള്‍കൂടി ഇത്തരത്തില്‍ തീതിന്നു കഴിയണം എന്നാണ്. ഈ കാലത്ത് ബുദ്ധിയുള്ള ഒരു ജനത അതിനു തയ്യാറാകില്ല. എന്തുവിലകൊടുത്തും നാം നിരന്തരമുള്ള ഒടുങ്ങാത്ത കൂട്ടമരണഭീഷണിയില്‍ നിന്നു മുക്തമാകണം.
എന്തായാലും ഇപ്പോഴത്തെ ഡാം ഉപയോഗശൂന്യമാണെന്ന് (തമിഴ്‌നാടും, മധ്യസ്ഥരുണ്ടെങ്കില്‍ അവരും) അംഗീകരിച്ചാലേ പുതിയ ഡാം എന്ന പ്രശ്‌നപരിഹാരം ഉണ്ടാകൂ. അത്രയുമായാല്‍ പിന്നെ പുതിയ ഡാം പണിത് അതിന്റെയും ജലാശയത്തിന്റെയും മേലുള്ള ഭൂകമ്പഭീതി വീണ്ടും ഉണ്ടാക്കിവയ്ക്കണോ?
വലിയ ഡാമില്ലാതെ തന്നെ നമുക്കു കൃഷിക്കുള്ള വെള്ളം കൊടുക്കാം. വൈദ്യുതിയുല്പാദനം, വേണ്ടത്ര റിസര്‍വെയറുകള്‍ ഉണ്ടാക്കുക ഇത്തരം കാര്യങ്ങളില്‍ കുറേ ജോലികള്‍ ചെയ്യാന്‍ തമിഴ്‌നാടു തയ്യാറാകണം എന്നേയുള്ളൂ. ഇപ്പോള്‍ തന്നെ വേണ്ടത്ര സംഭരണികള്‍ അവര്‍ ഉണ്ടാക്കി കഴിഞ്ഞു. വലിയ ഡാം ഇല്ലാത്തതുതന്നെയാണു ഭാവിയില്‍ തമിഴ്‌നാടിനും നല്ലത്.
പുതിയ ഡാമിനെ അന്ധമായി പിന്തുണയ്ക്കുന്നവരുടെ ഉള്ളിലിരുപ്പെന്താണ്?
പഴയകരാറും നിരക്കും വച്ച് വെള്ളംകൊടുക്കുമെങ്കില്‍ പുതിയ ഡാം പണിയുന്നതില്‍ തമിഴ്‌നാടിനു സന്തോഷമേയുള്ളൂ എന്ന് നമുക്കറിയും. ഇപ്പോള്‍ ഡാമിന്റെ മേലുള്ള അധികാരമെല്ലാം പുതിയ ഡാമിന്റെ മേലും അവര്‍ക്കും കിട്ടുകയും വേണം. നമ്മുടെ പല രാഷ്ട്രീയ നേതാക്കള്‍ക്കും ഇതു സ്വീകാര്യവുമാണ്. ജനങ്ങളെ പേടിച്ച് ഇതവര്‍ പുറത്തേക്കു പറയുന്നില്ല എന്നേയുള്ളൂ. അവര്‍ക്ക് എങ്ങനേയും പ്രശ്‌നം പരിഹരിച്ചു എന്ന ക്രഡിറ്റു കിട്ടിയാല്‍ മതി. ഗത്യന്തരമില്ലാത്തതുകൊണ്ട്, തമിഴ്‌നാടും കേന്ദ്രവും മറ്റൊരു തീരുമാനത്തിനും സമ്മതിക്കില്ലാത്തതുകൊണ്ടുമാത്രം പുതിയ ഡാമും പഴയ കരാറും എന്ന ഒത്തുതീര്‍പ്പുഫോര്‍മുലയ്ക്കു നമുക്കങ്ങു സമ്മതിക്കാം എന്നായിരിക്കും നമ്മുടെ നേതാക്കന്മാര്‍ നമ്മോട് അന്ന് പറയുന്നത്. എങ്ങനെയെങ്കിലും പ്രശ്‌നം തീരുമല്ലോ എന്ന് നമ്മളും സമാധാനിക്കും - ഇതാണ് ഉണ്ടാകാന്‍ പോകുന്നത്. ഇങ്ങനെ സംഭവിക്കരുത് എന്നുണ്ടെങ്കില്‍ നമ്മള്‍ മുകളില്‍ പറഞ്ഞ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കണം.
അഞ്ചുപഞ്ചായത്തുകാരുടെ നിത്യമായ ദുരിതവും ഊരുപേടിയും ഇല്ലാതാകും എന്നതിനു പുറമെ, വള്ളക്കടവുപോലുള്ള പ്രദേശങ്ങള്‍ പുതിയ ഡാം വന്നാല്‍ വെള്ളത്തില്‍ മുങ്ങാന്‍ വിട്ടുകൊടുക്കണം എന്ന നഷ്ടവും സങ്കടവും ഒഴിവാകും. അവിടങ്ങളിലെ ഭൂമിയും കൃഷിയും മനുഷ്യപ്രയത്‌നവും ജീവിതബന്ധങ്ങളും ആണു തിരിച്ചുകിട്ടാന്‍ പോകുന്നത്.
നിങ്ങള്‍ ഡാമില്ലാതെ, വലിയ ജലാശയമില്ലാതെ വെള്ളം കൊടുക്കുക എന്ന ആശയം ധൈര്യമായി പറഞ്ഞാല്‍ മറ്റുള്ളവരും നിങ്ങളുടെ കൂടെ നില്‍ക്കും. കാരണം കേരളത്തിലെ ഓരോ സാധാരണക്കാരനും ആഗ്രഹിക്കുന്നത്, അവരുടെ ഹൃദയത്തിലുള്ളത് ഇതാണ്. ഈ ടേംസിലേയ്ക്കു വരാന്‍ രാഷ്ട്രീയക്കാരെ നമ്മള്‍ നിര്‍ബന്ധിതരാക്കണം. വലിയ ഡാമില്ലാതെ വെള്ളം എന്ന പരിഹാരമാര്‍ഗ്ഗം ഉറക്കെപ്പറയാന്‍ തയ്യാറാകുക എന്നതാണ് അതിന്റെ ആദ്യത്തെ ചുവട്.
വാസ്തവത്തില്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നം രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്‌നമല്ല; ജലത്തര്‍ക്കംപോലുമല്ല. ഒരു കുറ്റവും ചെയ്യാത്ത ജനതയെ മറ്റൊരു ജനതയും അവരുടെ ഗവണ്‍മെന്റും ചേര്‍ന്ന് ജീവിക്കാന്‍ സമ്മതിക്കാതിരിക്കുക എന്ന വിചിത്രവും ക്രൂരവും ഇക്കാലത്തു കേട്ടുകേള്‍വിയില്ലാത്തതുമായ സംഭവമാണിത്. ഇതു നാം പറയാന്‍ മടിക്കേണ്ടതില്ല. എന്നാല്‍ അവരുടെ അതേ നാണയത്തില്‍ പ്രതികരിക്കണം എന്നല്ല അതിനര്‍ത്ഥം. സമാധാനപരമായി ഏതറ്റംവരേയും പോകാനുള്ള അവകാശം നമുക്കുണ്ട്. 117 കൊല്ലം പഴക്കമുള്ള സുര്‍ക്കിഡാം എന്ന ഒറ്റക്കാരണം മതി കേരളത്തിന്. ഭീമാകാരമായ ഒരു ജലാശയത്തിന്റെ മര്‍ദ്ദം താങ്ങുന്ന പടുവൃദ്ധന്‍ ഡാമിന്റെ കീഴില്‍ ജീവിക്കുന്ന ജനതയ്ക്ക് ആ ഡാമിന്റെ പ്രയോജനം അവസാനിപ്പിക്കാന്‍ (ഡീക്കമ്മീഷന്‍ ചെയ്യാന്‍ ) മറ്റാരുടെയും അനുവാദം ആവശ്യമില്ല. ഡാമിനു കേടുപാടുണ്ടോ എന്നതു വിഷയമേയല്ല. ഭൂകമ്പസാധ്യതപോലും അഡീഷണലായ കാരണമാണ്.
ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി നാം തമിഴ്‌നാടിന്റെയും കേന്ദ്രഗവണ്‍മെന്റിന്റെയും സുപ്രീംകോടതിയുടെയും അനുവാദത്തിനായി ഒരുപാടു കാത്തു. നിലനില്‍പ്പിനുള്ള അവകാശത്തിനായി ഒരു ജനത ആരുടെയും അനുവാദം തേടേണ്ടിയിരുന്നില്ല. നമ്മുടെ നേതാക്കന്മാരുടെ ഭാഗത്തുനിന്നുള്ള തെറ്റായിരുന്ന അത്. ജീവന്‍ രക്ഷിക്കാന്‍വേണ്ടി ചെയ്യാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ച് ബന്ധപ്പെട്ട മറ്റുള്ളവരെ അറിയിക്കുക മാത്രം ചെയ്താല്‍ മതിയായിരുന്നു. നമ്മുടെ ആവശ്യങ്ങള്‍ ഇവരാരും അംഗീകരിച്ചില്ലെങ്കിലും നമുക്ക് അവരുടെയിടയില്‍ കുടുങ്ങിക്കിടക്കേണ്ട കാര്യമില്ല. സ്വന്തം ജീവന്‍ രക്ഷിക്കാന്‍വേണ്ടി മറ്റൊരാളെ കൊല്ലാന്‍പോലും പൗരന് അവകാശമുണ്ട്. തമിഴ്‌നാടിന്റെയോ അവര്‍ നമ്മെക്കൊണ്ടുപോയി കുടുക്കിയിരിക്കുന്ന സുപ്രീംകോടതിയുടെയോ തീരുമാനത്തിനായി കാത്തുകിടക്കേണ്ടതില്ല എന്നു മാത്രമല്ല അവരുടെ തീരുമാനം നമുക്കെതിരായാല്‍പോലും ജീവാപായം ഉണ്ടാകാതിരിക്കാന്‍ വേണ്ടതു ചെയ്തുകൊണ്ടു മുന്നോട്ടുപോകാനുള്ള അവകാശം നമുക്കുണ്ട്. ഈ മനുഷ്യാവകാശപ്രശ്‌നവുമായി നമുക്ക് ഐക്യരാഷ്ട്രസംഘടനയേയും അന്തര്‍ദ്ദേശീയ തലത്തിലുള്ള മനുഷ്യാവകാശസംഘടനകളെയും സമീപിക്കാം. എന്നാല്‍ ഡാമിന്റെ ബലക്ഷയത്തെക്കുറിച്ച് അന്തര്‍ദ്ദേശീയഏജന്‍സിയെകൊണ്ടു പഠനം നടത്തിക്കാനല്ല, 117 വര്‍ഷം പഴക്കമുള്ളതും കോണ്‍ക്രീറ്റില്ലാത്തതുമായ ഡാം എന്ന ഒറ്റക്കാരണത്താല്‍ നാം ഡാമിനെ ഡീക്കമ്മീഷന്‍ ചെയ്യുന്നു എന്ന് അറിയിക്കാനാണ്.  തുടര്‍ന്ന് അപകടമില്ലാത്ത ലെവല്‍ വരെ ഡാമിലെ വെള്ളം ഒഴുപ്പിച്ചു കളയുകയും ചെയ്യുകയാണു വേണ്ടത്. അതിന്റെ പേരില്‍ ആരാണ്, എങ്ങിനെയാണ് നമ്മെ ശിക്ഷിക്കാനുള്ളത്?!
വീണ്ടും ആവര്‍ത്തക്കട്ടെ, മറ്റൊരു മാര്‍ഗ്ഗത്തെക്കുറിച്ച് അറിവില്ലാതിരുന്നതുകൊണ്ടു മാത്രമാണു നാം പുതിയ ഡാം എന്ന് ഇതുവരെ പറഞ്ഞുവന്നത്. കേരളീയരുടെ അബോധമനസ്സില്‍ എന്നും ഉണ്ടായിരുന്ന ശാശ്വതമായ പരിഹാരമാര്‍ഗ്ഗം ചെറിയ ജലാശയവും ചെറിയൊരു ഡാമും ഉപയോഗിച്ചു വെള്ളം കൊടുക്കുക എന്നതാണ്. 

മുഴുവന്‍ കേള്‍ക്കാനുള്ള ക്ഷമ കാട്ടുക
പുതിയ ഡാം വേണ്ട എന്നു പറയുമ്പോള്‍ ഇപ്പോഴത്തെ ഡാം അതേപടി നിലനിര്‍ത്തുക എന്നല്ല ഉദ്ദേശിക്കുന്നത്. ഇപ്പോഴത്തെ ഡാമിനോടു ചേര്‍ന്ന് തമിഴ്‌നാടിനു വെള്ളം കൊടുക്കാന്‍ ടണല്‍ ഉണ്ടാക്കുകയാണെങ്കില്‍ 50 അടി ഉയരത്തില്‍ വച്ചുതന്നെ വെള്ളം കൊടുക്കാന്‍ കഴിയുമെന്നാണ് വിദഗ്ദ്ധാഭിപ്രായം. അപ്പോള്‍ 55-60 അടി ഉയരമുള്ള ജലാശയം മാത്രമായിരിക്കും നിലനിര്‍ത്തുക. 60-65 അടി ഉയരം മാത്രമുള്ള ചെറിയ ഒരു ഡാമിന്റെ ആവശ്യമേ ഉള്ളൂ. എന്നുവച്ചാല്‍ ഡാം തകര്‍ന്നാലും ആളപായം ഉണ്ടാകാത്തത്ര വലിപ്പം എന്നതാണു നമ്മുടെ മാനദണ്ഡം.
ഇപ്പോഴത്തെ ഡാം തീര്‍ച്ചയായും ഡീക്കമ്മീഷന്‍ ചെയ്യണം. ഉടനെ പൊളിച്ചുകളയണമെന്നല്ല 60-65 അടിയില്‍ അതിനെ ക്രമീകരിച്ചു ബലപ്പെടുത്തി നിര്‍ത്താന്‍ കഴിയുമെങ്കില്‍ നിലനിര്‍ത്താം അല്ലെങ്കില്‍ ചെറിയ പുത്തന്‍ ഡാം പണിയാം.
കോളനിവാഴ്ചക്കാലത്തുണ്ടാക്കിയ മുല്ലപ്പെരിയാര്‍ ഉടമ്പടി റദ്ദാക്കണം. ഡാമിന്റേയും റിസര്‍വെയറിന്റെയും പൂര്‍ണ്ണമായ നിയന്ത്രണം കേരളത്തിനു വിട്ടുകിട്ടണം. പുതിയ നിരക്കില്‍ വെള്ളം കൊടുക്കാം. ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം ഉള്‍പ്പെടുന്നതാണ് പുതിയ ഡാമില്ലാതെ വെള്ളം കൊടുക്കുക എന്ന ദുരന്തഭീഷണിയില്ലാത്ത പരിഹാരമാര്‍ഗ്ഗം. ഇതിനൊക്കെയുള്ള ഇച്ഛാശക്തി കേരളനേതാക്കളും ജനതയും കാട്ടണം. എന്നാല്‍ പുതിയ വലിയ ഡാം പണിയുന്നതിനു തമിഴ്‌നാടിനെ സമ്മതിപ്പിക്കാന്‍ വേണ്ടിവരുന്ന ഇച്ഛാശക്തിയുടെ പത്തിലൊന്ന് മതിയാകും ഇതിന്.
ചതിക്കരാര്‍
ഇപ്പോള്‍ നിലവിലുള്ളതും അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ പുതുക്കിയതുമായ കരാര്‍ ഒരു ചതിക്കരാറാണ്. ഇവിടത്തെ ജനങ്ങളോ മുഴുവന്‍ മന്ത്രിസഭാംഗങ്ങളോ ജനപ്രതിനിധികളോ അറിയാതെ നടന്ന അതിഭീകരമായ ഒരു ഗൂഢാലോചനയായിരുന്നു അത്. ഇപ്പോഴും ജനങ്ങള്‍ക്കോ മുഴുവന്‍ നേതാക്കന്മാര്‍ക്കോ അതിന്റെ വിശദാംശങ്ങള്‍ ഒന്നുമറിയില്ല.
ഏതാനും ആഴ്ചമുമ്പ് ജയലളിത പുറത്തുവിടുമെന്നു പറഞ്ഞു കേരളനേതാക്കളെ ഭീഷണിപ്പെടുത്തിയ ഒരു വിഷയമുണ്ടല്ലോ. അതിന്റെ നേരേ മറുവശമാണ് ഈ കരാറുപുതുക്കല്‍. കേരളീയരായ പല പ്രമുഖരും മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പേരില്‍ അവിഹിതമായി തമിഴ്‌നാട്ടില്‍ നിന്നു സ്വത്തു സമ്പാദിച്ചു എന്നും അവരുടെ പേരുവിവരം പുറത്തുവിടുമെന്നുമാണു ജയലളിത പറഞ്ഞത്. തമിഴ്‌നാടിന്റെ ഭാഗത്തുനിന്നും ഇത്തരം വലിയ പ്രലോഭനങ്ങളിലൂടെ ചില കേരളീയ നേതാക്കളെ വശത്താക്കി നടത്തിയ ചതിപ്രയോഗമാണ് അച്യുതമേനോന്റെ ഭരണകാലത്തുനടന്ന കരാര്‍ പുരുക്കല്‍ എന്ന് പകല്‍പോലെ വ്യക്തമാണ്. ഈ ഗൂഢാലോചനയെക്കുറിച്ചറിയാവുന്നവരും എന്നാല്‍ അതിന്റെ പങ്കു പറ്റാത്തവരുമായ കേരളാ നേതാക്കളോ ഉദ്യോഗസ്ഥരോ ഉണ്ടെങ്കില്‍ ഈ വിവരങ്ങളെല്ലാം പുറത്തുവിടാന്‍ അവര്‍ ബാധ്യസ്ഥരാണ്. നാടിനോടു കാട്ടേണ്ട കൂറിന്റെ പ്രശ്‌നമാണ്. ചുണയും സത്യസന്ധതയുമുള്ള ജേര്‍ണ്ണലിസ്റ്റുകള്‍ക്ക് അതെല്ലാം അന്വേഷിച്ചു പുറത്തുകൊണ്ടുവരാവുന്നതാണ്. വെല്ലുവിളിയായി ഏറ്റെടുത്ത് ഈ മാധ്യമധര്‍മ്മം നിറവേറ്റാന്‍ മുന്നോട്ടുവരണമെന്ന് യുവജേര്‍ണ്ണലിസ്റ്റുകളോട് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. തമിഴ്‌നാടുനേതാക്കളെയോ മരപ്പാവപോലുള്ള പ്രധാനമന്ത്രിയേയോ കാണിക്കാനല്ല. ലോകത്തിന്റെ മുമ്പില്‍ കൊണ്ടുവരേണ്ട വലിയൊരു സംസ്ഥാനാന്തര ഗൂഢാലോചനയാണിത്. അഴിമതിയും മനുഷ്യത്വത്തിനുമേലുള്ള കയ്യേറ്റവും ഹീനമായ കുറ്റകൃത്യവുമാണിത്.
ലോകം പുച്ഛിച്ചു തള്ളുന്ന കാലഹരണപ്പെട്ട ന്യായങ്ങളും സംസ്കാരരാഹിത്യവും നിറഞ്ഞ നില്‍ക്കക്കള്ളിയില്ലാത്ത കരാറാണ് മുല്ലപ്പെരിയാര്‍ ഡാമിനോടു ബന്ധപ്പെട്ടു നിലവിലുള്ളത്. (കരാര്‍ റദ്ദാക്കാന്‍ വകുപ്പുണ്ടെന്ന് നമ്മുടെ ചില നേതാക്കള്‍ തന്നെ പറഞ്ഞിട്ടുണ്ട്, പിന്നീടത് മിണ്ടുന്നില്ലെങ്കിലും നമ്മുടെ നേതാക്കന്മാരില്‍ പലരും എന്തോ ഓര്‍ത്ത് ഞെട്ടുന്നുണ്ട്!)
കേരളത്തിലെ ജനങ്ങള്‍ക്ക് അപകടഭീഷണിയില്ലാത്ത രീതിയില്‍ വെള്ളം കൊടുക്കുക എന്ന പ്രശ്‌നപരിഹാരമാണ് നമുക്കു വേണ്ടത്. കൂടുതലാളുകള്‍ ഈ മാര്‍ഗ്ഗത്തെ പിന്തുണച്ചുകൊണ്ടു മുന്നോട്ടു വന്നിട്ടുണ്ട്. അവരെ സംശയദൃഷ്ടിയോടെ വീക്ഷിക്കുകയല്ല വേണ്ടത്. തീര്‍ച്ചയായും വിശദമായി ചര്‍ച്ച ചെയ്യേണ്ട കാര്യമാണിത്.

ജോണി ജെ.പ്ലാത്തോട്ടം(പ്രസിഡന്റ്)  
Mob: 9446203858 (johnyplathottam@gmail.com)
(താല്പര്യമുള്ളവര്‍ക്ക് കോപ്പിയെടുത്തു പ്രചരിപ്പിക്കാവുന്നതാണ്) 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ