2013, ഫെബ്രുവരി 26, ചൊവ്വാഴ്ച

രണ്ടു മണ്ഡലങ്ങളെ സംയുക്തമണ്ഡലമാക്കി തെരഞ്ഞെടുപ്പു നടത്തുക

 കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍ എഴുതിയ ഈ കുറിപ്പ് കെ എം മാണിസാര്‍ ഇടതുപക്ഷത്തേക്ക് ചേക്കേറാന്‍ തുനിയുന്ന ഇപ്പോഴും പ്രസക്തമെന്നു തോന്നുന്നതിനാല്‍ പകര്ത്തുകയാണ്  

നിഷ്പക്ഷമതിയായ ഒരാള്‍ക്ക് സ്വാഭാവികമായും തോന്നാവുന്ന ഒരു ചോദ്യമുണ്ട്. ജനത്തിന്റെ മനസ്സറിയാന്‍ ഇത്രയേറെ പാഴ്വ്യയം ആവശ്യമുണ്ടായിരുന്നോ? അയ്യപ്പപ്പണിക്കരുടെ ഇണ്ടനമ്മാവനെപ്പോലെ ഇടംകാലിലെ ചെളി വലംകാലിലേക്കും വലം കാലിലെ ചെളി വലംകാലിലേക്കും മാറിമാറിത്തുടച്ചുകൊണ്ടിരിക്കുന്നവരാണ് കേരളീയര്‍ എന്ന കാര്യം ആര്‍ക്കാണു നിശ്ചയമില്ലാത്തത്? സ്വന്തം പ്രിയമെന്തെല്ലാതെ ഹിതമെന്തെന്ന ചിന്തിക്കാന്‍ കേരളീയര്‍ക്ക് കഴിയാത്തത് എന്തുകൊണ്ടാണ്? പഞ്ചസാര ഇഷ്ടപ്പെടുന്ന പ്രമേഹരോഗിയെപ്പോലെ ഹിതകരമല്ലാത്ത പ്രിയങ്ങള്‍ക്കുവേണ്ടിയാണ് ഓരോ മലയാളിയും തെരഞ്ഞെടുപ്പുകളില്‍ വോട്ടു ചെയ്യാറുള്ളത് എന്നത് ഒരു നഗ്നസത്യമല്ലേ? വന്ധ്യയും വേശ്യയുമായ ഒരു സ്ത്രീയെപ്പോലെയാണ് പാര്‍ലമെന്ററി ജനാധിപത്യം എന്ന മഹാത്മാഗാന്ധിയുടെ നിഗമനം സത്യമെന്നു തെളിയിച്ചിട്ടുള്ളവയല്ലേ കേരളത്തിലെ ഓരോ തെരഞ്ഞെടുപ്പും? 

33 വര്‍ഷം മുമ്പ് അടിയന്തിരാവസ്ഥകഴിഞ്ഞ് വന്‍ഭൂരിപക്ഷത്തോടെ ജനതാപാര്‍ട്ടി അധികാരത്തിലെത്തിയശേഷം നടത്തപ്പെട്ട ഒരു തെരഞ്ഞെടുപ്പുവിശകലനം ഓര്‍മവരുന്നു. ഇപ്പോള്‍ കേരളത്തില്‍ കാണുന്നതുപോലെ ജനങ്ങളുടെ വോട്ട് അന്നും അതിനുമുമ്പും കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും ഏതാണ്ടു തുല്യംതന്നെയായിരുന്നു. അടിയന്തിരാവസ്ഥയുടെ ആഘാതത്തില്‍ ഒരു പാര്‍ട്ടിയായി മത്സരിക്കാന്‍ നിര്‍ബന്ധിതരായ പ്രതിപക്ഷത്തിന് അതിനുമുമ്പ് വിഭാഗീയതകള്‍ മൂലം വോട്ടുകള്‍ ചിതറി നഷ്ടപ്പെട്ടിരുന്ന സീറ്റുകള്‍ നേടാന്‍ കഴിഞ്ഞതിന്റെ മാത്രം ഫലമായിരുന്നു, ജനതാഭരണം. അന്നു ഞാന്‍ കേരളത്തിലെ എല്ലാ പത്രങ്ങള്‍ക്കും അയച്ചതും മംഗളം മാത്രം പ്രസിദ്ധീകരിച്ചതുമായ ഒരു കത്ത്ഒരാശയം ഇപ്പോള്‍ വീണ്ടും പ്രസക്തമായി തോന്നുന്നു:

രണ്ടു മണ്ഡലങ്ങളെ സംയുക്തമണ്ഡലമാക്കി തെരഞ്ഞെടുപ്പു നടത്തുക. സംയുക്തമണ്ഡലത്തില്‍നിന്ന്  രണ്ട് എം എല്‍ എ മാരെ തെരഞ്ഞടുക്കാന്‍ കഴിയും. ആകെ വോട്ടര്‍മാരുടെ 40 ശതമാനമെങ്കിലും വോട്ടു നേടുന്നവരെയേ തെരഞ്ഞടുക്കാവൂ. മിക്കവാറും മണ്ഡലങ്ങളില്‍നിന്നും രണ്ടു പ്രതിനിധികളെ തെരഞ്ഞെടുക്കാന്‍ കഴിയും. ഒരാള്‍ക്ക് 70 ശതമാനത്തിലധികം വോട്ടു നേടാന്‍ കഴിഞ്ഞാല്‍ ആ അംഗത്തിന് രണ്ടു മണ്ഡലങ്ങളുടെയും പ്രാതിനിധ്യം നല്കുക. ആര്‍ക്കും 40 ശതമാനം വോട്ടു കിട്ടുന്നില്ലെങ്കില്‍ ആ രണ്ടു മണ്ഡലത്തിനും നിയമസഭയില്‍ പ്രതിനിധിയില്ലാത്ത അവസ്ഥയും വ്യവസ്ഥചെയ്യണം. രണ്ടുമണ്ഡലങ്ങള്‍ക്കും കൂടി സംയുക്തപ്രതിനിധിയായി 70 ശതമാനത്തില്‍ അധികം വോട്ടു നേടി ജയിക്കുന്നയാളോ അങ്ങനെയൊരാളില്ലെങ്കില്‍ ഏറ്റവുമധികം ഭൂരിപക്ഷം നേടി ജയിക്കുയാളോ ആയിരിക്കട്ടെ, മുഖ്യമന്ത്രി. ഇങ്ങനെ തെരഞ്ഞെടുപ്പു നടത്തിയാല്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ളതുപോലെ സമതുലിതമായ ഒരു നിയമസഭ നമുക്കു ലഭ്യമാകും. 

ഭരണകക്ഷിയും പ്രതിപക്ഷവും വേണ്ടെന്നും സഭയിലെ ഭൂരിപക്ഷാഭിപ്രായപ്രകാരം നടത്തുന്ന ഭരണം ഒരിക്കലും ന്യൂനപക്ഷഭരണം ആയി മാറില്ലെന്നും കൂടി വ്യവസ്ഥചെയ്താല്‍ ഇവിടെ പുരോഗതിയുണ്ടാകും. 



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ