2013, ജൂൺ 18, ചൊവ്വാഴ്ച

ഇന്ത്യ ഭരിക്കുന്നത് റിലയന്‍സോ?

.................. ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷ്ന്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം:
2006 ല്‍ പെട്രോളിയം മന്ത്രിയായിരുന്ന മണി ശങ്കര്‍ അയ്യരെ തല്‍സ്ഥാനത്ത് നിന്ന് മാറ്റുകയും പകരം മുരളി ദുരൈയെ പെട്രോളിയം മന്ത്രിയാക്കുകയും ചെയ്തതിലൂടെ രാജ്യത്തെ വാതക വില 2.34 ഡോളര്‍/എം.എം ബി.ടി.യു വില്‍ നിന്ന് 4.2 ഡോളര്‍/എം.എം ബി.ടി.യു ആയി ഉയരുകയും റിലയന്‍സിന്റെ ലാഭം 2.39 ബില്യണ്‍ ഡോളറില്‍ നിന്നും 8.8 ബില്യണ്‍ ഡോളറായി വര്‍ധിക്കുകയും ചെയ്തു.
2012 ല്‍ ജയ്പാല്‍ റെഡ്ഡിയെ പെട്രോളിയം മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റി വീരപ്പ മൊയ്‌ലിയെ തല്‍സ്ഥാനത്ത് പ്രതിഷ്ഠിക്കുമ്പോഴും റിലയന്‍സ് ലക്ഷ്യം വെക്കുന്നത് സാമ്പത്തിക ലാഭമല്ലാതെ മറ്റൊന്നുമല്ല. വാതക വില 4.2 ഡോളര്‍/എം.എം ബി.ടി.യുവില്‍ നിന്ന് 14.2 ഡോളര്‍/എം.എം ബി.ടി.യു ആയി ഉയര്‍ത്തുകയാണ് റിലയന്‍സിന്റെ പുതിയ ആവശ്യം.
കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇങ്ങനെ സര്‍ക്കാറിനെ പ്രീണിപ്പിച്ചും സമ്മര്‍ദ്ദത്തിലാക്കിയും സാമ്പത്തിക ലാഭമുണ്ടാക്കുകയും രാജ്യത്തിന്റെ ഭരണ കാര്യങ്ങളില്‍ ഇടപെടുകയുമാണ് റിലയന്‍സ് ഇന്ത്യ ലിമിറ്റഡ് എന്ന വ്യവസായ ഭീമന്‍ ചെയ്യുന്നത്.
കഴിഞ്ഞ ബി.ജെ.പി സര്‍ക്കാറിനും യു.പി.എ സര്‍ക്കാറിനും ഇത്തരത്തില്‍ റിലയന്‍സുമായി അവിശുദ്ധ ബന്ധമുണ്ട്. 2000 ലെ എന്‍.ഡി.എ സര്‍ക്കാര്‍ റിലയന്‍സുമായി അഴിമതിക്കായി കരാര്‍ തന്നെ ഉണ്ടാക്കിയിട്ടുണ്ട്. തുടര്‍ന്ന് വന്ന യു.പി.എ സര്‍ക്കാര്‍ ഈ കരാര്‍ അക്ഷരം പ്രതി അനുസരിക്കുകയും ചെയ്തു.
വാതക വില 14.2 ഡോളറായി ഉയര്‍ത്തണമെന്ന് റിലയന്‍സ് ആവശ്യപ്പെട്ടാല്‍ യാതൊരു മാന്ദ്യവുമില്ലാതെ സര്‍ക്കാര്‍ അത് സാധിച്ചുകൊടുക്കും. എന്നാല്‍ ഇത് മൂലം ഉണ്ടാകുന്ന ഭവിഷ്യത്ത് എന്താകുമെന്നത് ആരും ഓര്‍ക്കുന്നില്ല. ഊര്‍ജം അടിസ്ഥാനമാക്കിയുള്ള പവര്‍ പ്ലാന്റുകളെ ഇത് പ്രതികൂലമായി ബാധിക്കും. ഇത് വൈദ്യുതി വില വര്‍ധനയ്ക്കും രാസവള വിലവര്‍ധനയ്ക്കും കാരണമാകും. ഇതിലൂടെ റിലയന്‍സിനുണ്ടാകുന്നത് 43000 കോടിയുടെ അധിക ലാഭമാണ്.
2012 ല്‍ ജയ്പാല്‍ റെഡ്ഡിയെ പെട്രോളിയം മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റി വീരപ്പ മൊയ്‌ലിയെ തല്‍സ്ഥാനത്ത് പ്രതിഷ്ഠിക്കുമ്പോഴും റിലയന്‍സ് ലക്ഷ്യം വെക്കുന്നത് സാമ്പത്തിക ലാഭമല്ലാതെ മറ്റൊന്നുമല്ല
വിവാദമായ നീരാ റാഡിയാ ടേപ്പില്‍ വാജ്‌പേയിയുടെ മരുമകനായ രഞ്ജന്‍ ഭട്ടാചാര്യയോട് ‘കോണ്‍ഗ്രസ് നമ്മുടെ കടയാണ’ എന്ന് മുകേഷ് അംബാനി പറയുന്നുണ്ട്. കോണ്‍ഗ്രസും ബി.ജെ.പിയും റിലയന്‍സിനോട് എന്ത് മാത്രം വിധേയത്വം പുലര്‍ത്തുന്നുണ്ടെന്ന് ഇതില്‍ നിന്നും വ്യക്തമാണ്.
എണ്ണ-പ്രകൃതി വാതകപ്പാടമായ കെ.ജി ബേസിന്‍ റിലയന്‍സ് ഏറ്റെടുത്തത് ഉത്പാദനം വേഗത്തിലാക്കുമെന്ന് കാണിച്ചാണ്. 2009 ല്‍ സര്‍ക്കാറുമായി റിലയന്‍സുണ്ടാക്കിയ കരാര്‍ പ്രകാരം 2014 മാര്‍ച്ച് 31 വരെ 4.2 ഡോളര്‍/എം.എം ബി.ടി.യു പ്രകൃതി വാതകം വില്‍ക്കുമെന്നാണ് പറയുന്നത്. എന്നാല്‍ പ്രകൃതി വാതകവില 4.2 ല്‍ നിന്നും 14.2 ഡോളര്‍/എം.എം ബി.ടി.യു ആയി ഉയര്‍ത്തണമെന്നാണ് റിലയന്‍സ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ഇത് അംഗീകരിക്കാന്‍ പെട്രോളിയം മന്ത്രിയായിരുന്ന ജയ്പാല്‍ റെഡ്ഡി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് പുന:സംഘടനയെന്ന പേരില്‍ അദ്ദേഹത്തെ വകുപ്പില്‍ നിന്ന് മാറ്റിയത്.
റിലയന്‍സിന്റെ പുതിയ ആവശ്യം അംഗീകരിച്ചാല്‍ 43,000 കോടിയുടെ കൊള്ള ലാഭമാണ് രണ്ട് വര്‍ഷം കൊണ്ട് കമ്പനി നേടുക എന്ന് കാണിച്ച് ജയ്പാല്‍ റെഡ്ഡി എ.ജി.ഒ.എമ്മിന് കത്തയച്ചിരുന്നു. പൊതു ഖജനാവിനാണ് ഇത് മൂലം നഷ്ടമുണ്ടാകുക.
റിലയന്‍സ് ഉത്പാദിപ്പിക്കുന്ന വാതകം ഊര്‍ജ ഉത്പാദനത്തിനും രാസവള നിര്‍മാണത്തിനും മറ്റുമാണ് ഉപയോഗിക്കുന്നത്. വാതകവില വര്‍ധിപ്പിക്കുന്നത് 53,000 കോടിയുടെ അധിക ബാധ്യതയാണ് രാജ്യത്തിന് ഇത് മൂലം ഉണ്ടാക്കുക. ഇത് വൈദ്യുതി ചാര്‍ജ് വര്‍ധനവിലേക്കും കൊണ്ടെത്തിക്കും.
റിലയന്‍സിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുക എന്ന തന്ത്രമാണ് റിലയന്‍സ് ചെയ്തത്. ഇതിനായി പ്രകൃതി വാതക ഉത്പാദനം കമ്പനി ഗണ്യമായി കുറച്ചു. രാജ്യത്തെ മൊത്തം പ്രകൃതി വാതക ഉത്പാദനം 156 എം.എം.എസ്.സി.എം.ഡിയാണ്. റിലയന്‍സും സര്‍ക്കാരും തമ്മിലുള്ള കരാര്‍ പ്രകാരം 2009 മുതല്‍ 80 എം.എം.എസ്.സി.എം.ഡി റിലയന്‍സ് ഉത്പാദിപ്പിക്കണം. എന്നാല്‍ വെറും 27 എം.എം.എസ്.സി.എം.ഡി മാത്രമാണ് റിലയന്‍സ് ഉത്പാദിപ്പിച്ചത്. ഉത്പാദനം പൂഴ്ത്തി വെച്ച് സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാഴ്ത്തി കാര്യം നേടുക എന്ന തന്ത്രമായിരുന്നു ഇത്. വാതകം പൂഴ്ത്തി വെക്കുക മാത്രമല്ല, വിദേശത്ത് നിന്ന് വാതകം വാങ്ങിക്കുന്നതിനായി ഉപഭോക്താക്കളെ നിര്‍ബന്ധിക്കുകയും ചെയ്തു. 13 ഡോളര്‍ മുതലാണ് വിദേശത്ത് നിന്ന് വാതകം വാങ്ങുന്നതിനായുള്ള ചിലവ്.
റിലയന്‍സിന്റെ പുതിയ ആവശ്യം അംഗീകരിച്ചാല്‍ 43,000 കോടിയുടെ കൊള്ള ലാഭമാണ് രണ്ട് വര്‍ഷം കൊണ്ട് കമ്പനി നേടുക എന്ന് കാണിച്ച് ജയ്പാല്‍ റെഡ്ഡി എ.ജി.ഒ.എമ്മിന് കത്തയച്ചിരുന്നു
‘തങ്ങള്‍ 14.2 ഡോളറിന് വാതകം തരും വേണമെങ്കില്‍ സ്വീകരിക്കാം. ഇല്ലെങ്കില്‍ പോകാം’ ഇതായിരുന്നു റിലയന്‍സിന്റെ നിലപാട്. യഥാര്‍ത്ഥത്തില്‍ ആരുടേതാണ് ഈ പ്രകൃതി വാതകം. ഇന്ത്യന്‍ ഭരണഘടനയും സുപ്രീം കോടതിയും വ്യക്തമാക്കുന്നത് രാജ്യത്തെ ജനങ്ങളുടേതാണെന്നാണ്. എന്നാല്‍ മുകേഷ് അംബാനി എന്ന വ്യവസായ ഭീമന്‍ ഇത് മുഴുവന്‍ സ്വന്തമാക്കി വെച്ചിരിക്കുന്നു. യു.പി.എ സര്‍ക്കാര്‍ ചെയ്തതാകട്ടെ റിലയന്‍സിന്റെ ആവശ്യങ്ങള്‍ മുഴുവന്‍ അംഗീകരിച്ച് അവര്‍ക്ക് അടിമപ്പെടുകയാണ്. രാജ്യത്തിന്റെ ഭരണഘടനയേയും കോടിക്കണക്കിന് ജനങ്ങളേയും നോക്കുകുത്തിയാക്കുയാണ് സര്‍ക്കാര്‍ ചെയ്തത്. ഭരണഘടന പ്രകാരം ജനങ്ങളെ സേവിക്കാന്‍ സാധിക്കില്ലെന്നാണ് യു.പി.എ സര്‍ക്കാര്‍ തെളിയിച്ചിരിക്കുന്നു.
വാതകം പൂഴ്ത്തി വെച്ചതോടെ രാജ്യത്തെ പല വ്യവസായങ്ങളും അടച്ചുപൂട്ടേണ്ടതോ നഷ്ടത്തില്‍ പ്രവര്‍ത്തിക്കേണ്ടതായോ വന്നു. മാധ്യമ വാര്‍ത്തകള്‍ അനുസരിച്ച് രാജ്യത്തെ 9000 മെഗാവട്ട് വൈദ്യതിയാണ് ഊര്‍ജ നിലയങ്ങളിലൂടെ പാഴാകുന്നത്. 3 ഡോളര്‍/കെ.ഡബ്ല്യൂ.എച്ച് ആണ് ഒരു ഊര്‍ജനിലയം പ്രവര്‍ത്തിക്കാന്‍ വേണ്ട ചിലവ്. റിലയന്‍സ് ആവശ്യപ്പെടുന്നത് പോലെ 4.2 ഡോളറില്‍ നിന്നും വാതക വില 14.2 ഡോളറായി ഉയര്‍ത്തിയാല്‍ ഈ ചിലവ് 7 ഡോളര്‍/കെ.ഡബ്യൂ.എച്ച് ആയി വര്‍ധിക്കും. മിക്കവാറും ഊര്‍ജനിലയങ്ങള്‍ അടച്ച് പൂട്ടിയിരിക്കുന്നതിനാല്‍ ഇതും ഖജനാവിന് നഷ്ടമുണ്ടാക്കും.
റിലയന്‍സിന്റെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത് ഇത് ആദ്യമായല്ല. 2006 ല്‍ റിലയന്‍സിന്റെ പദ്ധതി ചിലവ് 2.39 ബില്യണ്‍ ഡോളറില്‍ നിന്നും 8.8 ബില്യണ്‍ ഡോളറാക്കി ഉയര്‍ത്താന്‍ അന്നത്തെ പെട്രോളിയം മന്ത്രിയായിരുന്ന മണി ശങ്കര്‍ വിസമ്മതിച്ചിരുന്നു. തുടര്‍ന്നാണ് റിലയന്‍സിനോട് കൂടുതല്‍ ഉദാരമായി ഇടപെടുന്ന മുരളി ദുരൈയെ പെട്രോളിയം മന്ത്രിയാക്കിയത്.
റിലയന്‍സ് ഇന്ത്യ ലിമിറ്റഡിന്റെ സമ്മര്‍ദ്ദ തന്ത്രം
2004 ല്‍ എന്‍.ടി.പി.സിയുമായി റിലന്‍സ് പ്രകൃതിവാതകം 17 വര്‍ഷത്തേക്ക് വിതരണം ചെയ്യാനുള്ള കരാറുണ്ടാക്കി. 2.34 ഡോളര്‍ ആയിരുന്നു അന്ന് അതിന്റെ മൂല്യം. ആര്‍.എന്‍.ആര്‍.എല്ലുമായി ഇതേ കരാറില്‍ വീണ്ടും ഒപ്പുവെച്ചു. തുടര്‍ന്ന് റിലയന്‍സ് പ്രകൃതി വാതകത്തിന്റെ വില വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരില്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങി. റിലയന്‍സിന്റെ ഈ ആവശ്യം അംഗീകരിച്ചത് വഴി പ്രകൃതിവാതകത്തിന്റെ വില 2.34 ഡോളറില്‍ നിന്ന് 4.2 ഡോളറായി കുതിച്ചുയരുകയും ചെയ്തു. പിന്നീട് 2009 ല്‍ മന്ത്രിസഭാ സമിതി പ്രശ്‌നം പരിശോധിക്കുകയും 2014 വരെ 4.2 ഡോളറായിരിക്കും വാതക വിലയെന്ന് കരാര്‍ ഉണ്ടാക്കുകയും ചെയ്തു.
വാജ്‌പേയിയുടെ മരുമകനായ രഞ്ജന്‍ ഭട്ടാചാര്യയോട് ‘കോണ്‍ഗ്രസ് നമ്മുടെ കടയാണ’ എന്ന് മുകേഷ് അംബാനി പറയുന്നുണ്ട്
2004 ല്‍ വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്താണ് 239 കോടി ഡോളര്‍ ഉത്പാദന ചിലവുള്ള പദ്ധതിയുമായി റിലയന്‍സ് മുന്നോട്ട് വന്നത്. തുടര്‍ന്ന് എന്‍.ഡി.എ സര്‍ക്കാര്‍ മാറി യു.പി.എ അധികാരത്തില്‍ വന്നു. 2006 ല്‍ 880 കോടി ഡോളര്‍ നിക്ഷേപമുള്ള പദ്ധതി റിലയന്‍സ് മുന്നോട്ട് വെച്ചെങ്കിലും അന്നത്തെ പെട്രോളിയം മന്ത്രി മണിശങ്കര്‍ അയ്യര്‍ അനുവദിച്ചില്ല.
ഇരട്ടി ഉത്പാദനത്തിന് നാലിരട്ടി നിക്ഷേപം നടത്തുക വഴി ലാഭത്തിന്റെ 80 ശതമാനവും റിലയന്‍സിന്റെ പോക്കറ്റിലേക്ക് പോകും എന്ന അടിസ്ഥാനകരാര്‍ നിലനില്‍ക്കുന്നതിനാല്‍ ആയിരുന്നു ഇത്. എന്നാല്‍ അയ്യരെ മാറ്റി റിലയന്‍സിന്റെ അടുപ്പക്കാരനായ മുരളി ദേവ്‌റയെ  നിയമിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. റിലയന്‍സ് ആവശ്യപ്പെട്ട രീതിയില്‍ ദേവ്‌റ കരാര്‍ അംഗീകരിച്ചു. ഇതുവഴി ഒരു ലക്ഷം കോടി രൂപ കരാര്‍ അനുസരിച്ചുള്ള ലാഭമായി റിലയന്‍സിന് സ്വന്തമായി. ഇത് പരിശോധിച്ച സി.എ.ജി ഏത് രീതിയിലാണ് ഉത്പാദന ചിലവ് വര്‍ധിച്ചതെന്ന് റിലയന്‍സ് വ്യക്തമാക്കിയിട്ടില്ലെന്നും ഇല്ലാത്ത ചെലവ് പെരുപ്പിച്ച് കാട്ടുകയാണ് ചെയ്തിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
2009 ല്‍ റിലയന്‍സ് കേന്ദ്രവുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് 2014 വരെ 4.2 ഡോളറിനാണ് കൃഷ്ണ ഗോദാവരി തടാകത്തില്‍ നിന്ന് ഒരു യൂണിറ്റ് പ്രകൃതി വാതകം വില്‍ക്കേണ്ടത്. ഇത് 14. 2 ഡോളര്‍ ആക്കണമെന്നാണ് റിലയന്‍സിന്റെ ആവശ്യം. ഈ ആവശ്യം അംഗീകരിക്കുകയാണെങ്കില്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 43,000 കോടി രൂപ റിലയന്‍സിന് അധിക ലാഭമുണ്ടാകും.
കൂടാതെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 53000 കോടി രൂപ സാമ്പത്തി ബാധ്യതയുമുണ്ടാകും. അങ്ങനെ സംഭവിച്ചാല്‍ രാജ്യത്ത് വൈദ്യുതിയുടേയും വളത്തിന്റേയും വില വന്‍ തോതില്‍ വര്‍ധിക്കും. കാരണം റിലയന്‍സ് ഉത്പാദിപ്പിക്കുന്ന പ്രകൃതിവാതകം പ്രധാനമായും വൈദ്യുതിക്കും വളത്തിനുമാണ് ഉപയോഗിക്കുന്നത്. ഇത്തരം കാര്യങ്ങളാണ് പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നത്.
പ്രകൃതിവാതകത്തിന് വിലകൂട്ടുന്ന കാര്യത്തില്‍  സമ്മര്‍ദം ചെലുത്താന്‍ അടുത്ത കാലത്ത് റിലയന്‍സ് വാതകോത്പാദനം വെട്ടിക്കുറച്ചിട്ടുണ്ട്. കരാറനുസരിച്ച് പ്രതിദിനം 80 എം.എം. സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്റര്‍ പ്രകൃതിവാതകം ഉത്പാദിപ്പിക്കണം.
രാജ്യത്തെ മൊത്തം ആവശ്യത്തിന്റെ പകുതിയിലധികംവരും ഇത്. കുറഞ്ഞ ചെലവില്‍ പ്രകൃതിവാതക ഇന്ധനം ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഇവര്‍ കരാര്‍ നേടിയത്. എന്നാല്‍ ഇപ്പോള്‍ 27 എം.എം. സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്റര്‍ മാത്രമാണ് ഉത്പാദനം. ഇതുതന്നെ കൂടുതലും റിലയന്‍സിന്റെ മറ്റു വ്യവസായങ്ങള്‍ക്കുവേണ്ടിയാണ്.
രാജ്യത്തിന്റെ സമ്പത്ത് റിലയന്‍സ് വിറ്റഴിക്കുന്നു
സര്‍ക്കാരിന്റെ എല്ലാ നയങ്ങളേയും കാറ്റില്‍ പറത്തിക്കൊണ്ടാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് പല കരാറുകളുമായി മുന്നോട്ട് നീങ്ങുന്നത്.
രണ്ട് വര്‍ഷത്തിനുള്ളില്‍ നാല് മടങ്ങാണ് പ്രകൃതി വാതകത്തിന്റെ വിലയില്‍ വര്‍ധനവ് വരുത്തിയത്. 2004 ല്‍ 2.30 ബില്യണ്‍ ആയിരുന്നത് 2006 ല്‍ 8.8 ആയി
80 എം.എം യൂണിറ്റ് ഉത്പാദിപ്പിക്കാമെന്ന് പറഞ്ഞ് സര്‍ക്കാരുമായി കരാര്‍ ഉണ്ടാക്കിയിട്ട് 12 വര്‍ഷത്തിനുള്ളിലെ അവരുടെ ഉത്പാദനം വെറും 27 എം എം യൂണിറ്റായിരുന്നു. ഉത്പാദന ശേഷിയുള്ള 31 എണ്ണക്കിണറുകളില്‍ നിലവിലുണ്ടെങ്കിലും അതില്‍ 13 എണ്ണം മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തനം നടക്കുന്നത്.
കല്‍ക്കരി അഴിമതിയും റിലയന്‍സ് ലിമിറ്റഡും
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡുമായി ബന്ധപ്പെട്ട മറ്റൊരു അഴിമതിയായിരുന്നു കല്‍ക്കരി അഴിമതി. രാജ്യത്തെ കല്‍ക്കരി പാടങ്ങളിലെ ഉത്പാദനം താരതമ്യേന കുറവാണ്. കല്‍ക്കരി പാടങ്ങള്‍ സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയില്‍ കൊണ്ടുവരുന്നതിലൂടെ മാത്രമേ കല്‍ക്കരി ഉത്പാദനത്തില്‍ വര്‍ധവന് ഉണ്ടാക്കാന്‍ സാധിക്കുകയുള്ളു.
സ്വകാര്യവ്യക്തികളുടെ ഉദ്ദേശം എന്തെന്നാല്‍ കല്‍ക്കരി ഉത്പാദിപ്പിക്കുന്നതിനേക്കാള്‍ അപ്പുറത്ത് അത് പൂഴ്ത്തിവെയ്ക്കുക എന്നതായിരുന്നു. വിലയില്‍ വര്‍ധനവ് ഉണ്ടാകുന്ന സമയത്ത് അവര്‍ അത് വില്‍ക്കും. അതുതന്നെയാണ് ഇവിടെയും സംഭവിച്ചത്.
റിലയന്‍സിന് എണ്ണപ്പാടങ്ങള്‍ നല്‍കിയത് ഉത്പാദനം വര്‍ധിപ്പിക്കാനാണ്. എന്നാല്‍ റിലയന്‍സിന്റെ ശ്രമം ഉത്പാദനം നടത്താതെ അതിനെ കരിഞ്ചന്തയില്‍ എത്തിക്കാനായിരുന്നു. സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി വിലകൂട്ടാനാണ് റിലയന്‍സിന്റെ നീക്കം. ഉത്പാദനം കുറയുന്നതോടെ പ്രകൃതിവാതകം വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യേണ്ടിവരും. മറ്റ് മാര്‍ഗങ്ങളില്ലാതെ റിലയന്‍സില്‍ നിന്ന് കരിഞ്ചന്തയ്ക്ക് വാങ്ങേണ്ടി വരും. രാജ്യത്തെ പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കാനുള്ള മുതലാളിമാരുടെ നീക്കമാണ് ഇത്.
ടെലകോം കമ്പനികള്‍ അവരുടെ പ്രതിനിധികളെ ടെലകോം മന്ത്രിയായി നിയമിക്കുന്നത് പോലെ റിലയന്‍സ് പെട്രോളിയം മന്ത്രിയായിട്ട് അവരുടെ ആളുകളെയാണ് നിയമിക്കുന്നത്
പ്രധാനമന്ത്രിയുടെ ഭാഗം
കഴിഞ്ഞ വര്‍ഷം വാതക വില 4.2 ഡോളറില്‍ നിന്ന് 14.25 ഡോളറാക്കി വര്‍ധിപ്പിക്കണമെന്ന് റിലയന്‍സ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിനിടെ ജയ്പാല്‍ റെഡ്ഡി മന്ത്രിയായി. അദ്ദേഹം റിലയന്‍സിന്റെ ആവശ്യം നിരാകരിച്ചു. ഇതിനിടെ അംബാനി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കരാര്‍ നിലനില്‍ക്കെ റിലയന്‍സിന്റെ ആവശ്യം ന്യായമാണോയെന്ന് അഡ്വക്കറ്റ് ജനറലിനോട് ഉപദേശം തേടണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെടുകയും ചെയ്തു.
പ്രധാനമന്ത്രി എന്തിന് റിലയന്‍സിനെ പിന്താങ്ങണം?
ഉത്പാദന ലക്ഷ്യത്തില്‍ റിലയന്‍സ് എത്താതിരുന്ന സാഹചര്യത്തില്‍ ജയ്പാല്‍ റെഡ്ഡി അവരില്‍ നിന്നും പിഴ ഈടാക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഫലമായി ആദ്യം 1 ബില്യന്‍ ഡോളറിന്റെ പിഴ അവരില്‍ നിന്നും ചുമത്തി. ഇത് ഏതാണ്ട് 11000 കോടിയുടെ നഷ്ടം ഇതുവഴി അവര്‍ക്ക് ഉണ്ടാക്കി. ഐ.എം അനുപാതപ്രകാരം അടുത്ത വര്‍ഷം ഈ പിഴ 1.5 ബില്യണ്‍ ആയിട്ട് ഉയരും. ഇത് റിലയന്‍സിന് ഏതാണ്ട് 16,500 കോടിയുടെ നഷ്ടമാണ് ഉണ്ടാക്കുക. ഇതാണ് യഥാര്‍ത്ഥത്തില്‍ ജയ്പാല്‍ റെഡ്ഡിക്ക് പെട്രോളിയം വകുപ്പ് നഷ്ടമാകാന്‍ കാരണമായത്.
രാജ്യത്തെ വിലവര്‍ദ്ധനവിന്റെ യഥാര്‍ത്ഥ കാരണം
റിലയന്‍സ് പോലുള്ള വ്യവസായ ഭീമന്‍മാരുടെ സമ്മര്‍ദ്ദത്തിന് നമ്മുടെ സര്‍ക്കാര്‍ വഴങ്ങുന്നു. റിലയന്‍സിനെ ഇങ്ങനെ കയ്യഴിഞ്ഞ് സഹായിക്കുന്നതിലൂടെ രാജ്യത്തിന്റെ വൈദ്യുതിരാസവളം എന്നിവയുടെ നിരക്കില്‍ വര്‍ധനവ് വരുന്നു. രാജ്യത്ത് 35000 കോടിയുടെ സബ്‌സിഡി കൊടുക്കാന്‍ പറ്റില്ലെന്ന് പറയുന്ന അതേ സര്‍ക്കാര്‍ തന്നെയാണ് ഇത്തരത്തിലുള്ള കോര്‍പ്പറേറ്റുകളെ കയ്യയച്ച് സഹായിക്കുന്നത്
ചോദ്യങ്ങള്‍
ആരാണ് ഈ സര്‍ക്കാരിനെ നയിക്കുന്നത്. ടെലകോം കമ്പനികള്‍ അവരുടെ പ്രതിനിധികളെ ടെലകോം മന്ത്രിയായി നിയമിക്കുന്നത് പോലെ റിലയന്‍സ് പെട്രോളിയം മന്ത്രിയായിട്ട് അവരുടെ ആളുകളെയാണ് നിയമിക്കുന്നത്
അപ്പോള്‍ നമ്മുടെ സര്‍ക്കാരിനെ നയിക്കുന്നത് വ്യവസായ ഭീമന്‍മാരാണോ?
സമ്മര്‍ദ്ദംകൊണ്ടോ അറിവില്ലായ്മ മൂലമോ ആണോ പ്രധാനമന്ത്രി ഈ വ്യവസായ ഭീമന്‍മാരെ അനുസരിക്കുന്നത്, സമ്മര്‍ദ്ദം മൂലമാണെങ്കില്‍ അതെന്താണ്?
ഞങ്ങള്‍ ആവശ്യപ്പെടുന്നത്
റിലയന്‍സിന്റെ ഭീഷണി ഉടന്‍ അവസാനിപ്പിക്കുക, കെ.ജി ബേസിന്‍ കരാര്‍ റദ്ദാക്കുക, രാജ്യത്ത് കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ ഉത്പാദനം കെ.ജി ബേസില്‍ നിന്ന് ഉണ്ടാക്കുന്ന പദ്ധതികള്‍ കൊണ്ടുവരണം.
ഇന്ത്യ ഭരിക്കുന്നത് റിലയന്‍സോ?:

'via Blog this'

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ