2013, ഡിസംബർ 28, ശനിയാഴ്‌ച

ജനാധികാരമാര്‍ഗം

വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തിലെ കുറെ ഗാന്ധിമാര്‍ഗപ്രവര്‍ത്തകര്‍ ജനാധികാരരാഷ്ട്രീയം എന്നൊരാശയം പ്രചരിപ്പിച്ചിരുന്നു. പ്രതിനിധികളെ തിരിച്ചു വിളിക്കാന്‍ ജനങ്ങള്‍ക്ക് അവകാശം നല്കണമെന്ന് ആവശ്യപ്പെട്ടിരുന്ന അവരുടെ ആശയപ്രചരണത്തിനായി ഞാന്‍ എഴുതിയ ഒരു പാട്ടാണിത്. ദില്ലിയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ സര്‍ക്കാരുണ്ടാക്കേണ്ട എന്നു തീരുമാനിച്ചിരുന്ന അരവിന്ദ് കേജ്രിവാള്‍ യഥാര്‍ഥമായ അടിസ്ഥാന ജനാധിപത്യസംവിധാനത്തിന്റെയും ആധുനികസാങ്കേതികവിദ്യയുടെയും സഹായത്തോടെ വളരെ കുറഞ്ഞ ചെലവില്‍ ജനഹിതം മനസ്സിലാക്കി ഭരണത്തിലേറിയിരിക്കുന്ന ഈ സാഹചര്യത്തില്‍ ഈ പാട്ട് വളരെ പ്രസക്തമാണെന്ന് എനിക്കു തോന്നുന്നു. കുടുംബശ്രീ യൂണിറ്റുകളായി കേരളത്തിലെ സ്ത്രീകളുടെ ഇടയില്‍ ഇതില്‍ ആദ്യം പറയുന്ന അയല്‍ക്കൂട്ടസംവിധാനം വിജയകരമായി നടപ്പില്‍ വന്നിട്ടുള്ള സാഹചര്യത്തില്‍ അതിലേക്ക് പുരുഷന്മാര്‍ക്കും കൂടി പ്രവേശനം നല്കിക്കൊണ്ട് ഈ സംവിധാനം വളരെ എളുപ്പം നടപ്പില്‍ വരുത്താവുന്നതാണ് എന്നു കൂടി പറഞ്ഞുകൊള്ളട്ടെ. (ഈ പാട്ടിലെ അവസാനത്തെ എട്ടു വരികള്‍ മാത്രമേ ഇപ്പോള്‍ ഞാന്‍ എഴുതിയതായുള്ളു.)
അയലുകള്‍ തമ്മില്‍ ചേരണമാദ്യം;
അവിടുന്നാണും പെണ്ണും വരുമാ-
റിരു പ്രതിനിധികള്‍ വരണ,മവര്‍ ചേര്‍-
ന്നിവിടുള്ളൊരു വാര്‍ഡിന്നിരുപേരെ
പ്രതിനിധിമാരായ് കണ്ടെത്തേണം,
അവരിലുമാണും പെണ്ണും വേണം.
അയലിന്‍ പ്രതിനിധിയാകുമവര്‍ക്കി-
ല്ലവരുടെ സ്വന്തമഭിപ്രായങ്ങള്‍.

അവരുടെ കൂട്ടത്തിന്‍ നാവായവര്‍
അറിയണ, മങ്ങനെയവര്‍ ചേര്‍ന്നീടില്‍
അയലുകള്‍ ചേര്‍ന്നു പറഞ്ഞീടുന്നവ
പറയാന്‍ ബ്ലോക്കില്‍, ജില്ലയി, ലതുപോല്‍
സംസ്ഥാനത്തില്‍, കേന്ദ്രം വരെയും
പോയീടേണ്ടവരെ കണ്ടെത്താം.
ഇങ്ങനെയുള്ളൊരിലക്ഷന്‍ വന്നാല്‍
കക്ഷികള്‍, പണവും നമ്മെ ഭരിച്ചിടു-
മിപ്പോഴത്തെയവസ്ഥയില്‍നിന്നും
നമ്മള്‍ മോചിതരായിടു, മറിയൂ!

അയലിന്‍ നിലപാടൊന്നു മറന്നാല്‍
പ്രതിനിധി താന്തോന്നിത്തമെടുത്താല്‍
അവനെ പ്രതിനിധിയല്ലാതാക്കാന്‍
അയലിന്‍കൂട്ടത്തിന്നാകേണം.
അതുവഴി ഗ്രാമപ്പഞ്ചായത്തിന്‍
പ്രതിനിധി മാറാം, ബ്ലോക്കില്‍, ജില്ലയി-
ലെന്നല്ലെല്ലാ ഭരണങ്ങളിലും
അനുരണനം വരു, മെന്തും മാറാം!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ