2014, ജനുവരി 2, വ്യാഴാഴ്‌ച

അധ:സ്ഥിതരുടെ മോചനത്തിനായി രാഷ്ട്രീയ വ്യവസ്ഥിതിയില്‍ പരിവര്‍ത്തനമാവശ്യമാണ്.


പ്രശസ്ത ഗാന്ധിയനായ 
സണ്ണി പൈകട 
പന്ത്രണ്ടു വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച 
അടിത്തട്ടിലെ ഭരണസംവിധാനങ്ങളും അധഃസ്ഥിതരുടെ മോചനവും 
എന്ന ലേഖനം :


പുതിയ പഞ്ചായത്ത് രാജ് - നഗരപാലിക നിയമമനുസരിച്ച് നമ്മുടെ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ട് ഒരു ദശകം കഴിഞ്ഞു. ജനാധിപത്യത്തില്‍ അധികാരത്തിന്റെ പ്രഭവസ്ഥാനം വോട്ടുചെയ്യുന്ന ജനങ്ങളാണ്. ഭരണസംവിധാനത്തില്‍ വോട്ടര്‍ന്മാരുടെ വികാരം എത്രമാത്രം പ്രതിഫലിക്കുന്നുണ്ട് എന്നതിനെ മാനദണ്ഡമാക്കി മാത്രമെ ഒരു ജനാധിപത്യഭരണക്രമത്തെ വിലയിരുത്താനാവും. വോട്ടര്‍മാരുടെ പങ്കാളിത്തം ഭരണസംവിധാനത്തിലുണ്ടാവുന്നത് പ്രധാനമായും അടിത്തട്ടിലെ ഭരണകൂടങ്ങളിലൂടെയാണ്. അതുകൊണ്ടുതന്നെ അടിത്തട്ടിലെ ഭരണകൂടങ്ങളായ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ എത്രമാത്രം ജനപങ്കാളിത്തമുണ്ട്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഈ ഭരണസംവിധാനങ്ങളില്‍ എന്ന് നീതി ലഭിക്കുന്നുണ്ടോ എന്ന് തുടങ്ങുന്ന അന്വേഷണങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. പുതിയ പഞ്ചായത്ത് രാജ് നിയമമനുസരിച്ച് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയിട്ട്. ഒരു ദശകം പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ ഇത്തരമൊരു അന്വേഷണത്തിന് സവിശേഷമായ പ്രാധാന്യമുണ്ട്. ഈ ലേഖനത്തിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് വിപുലമായൊരു വിലയിരുത്തല്‍ സാധ്യമല്ല. അതിവിടെ ഉദ്ദേശിക്കുന്നുമില്ല. നമ്മുടെ ജനതയില്‍ ഗണ്യമായ ഒരു വിഭാഗമായ അധ:സ്ഥിതര്‍ ഈ ഭരണസംവിധാനം വഴി ഏതുവിധത്തിലുള്ള ഒരു ഉണര്‍വിലേയ്ക്കാണ് നയിക്കപ്പെടുന്നത്. അധ:സ്ഥിത ജനവിഭാഗങ്ങള്‍ക്കും സ്വരം ലഭിക്കത്തക്കവിധത്തില്‍ എന്തു പരിവര്‍ത്തനങ്ങളാണ് തദ്ദേശസ്വയംഭരണ സംവിധാനങ്ങളില്‍ ഉണ്ടാവേണ്ടത് തുടങ്ങിയ കാര്യങ്ങളാണിവിടെ അന്വേഷണ വിധേയമാക്കുന്നത്.

ആരൊക്കെയാണ് അധ:സ്ഥിതര്‍

സമൂഹത്തിന്റെ മുഖ്യധാരയില്‍ എന്ന് കാലങ്ങളായി മാറ്റി നിര്‍ത്തപ്പെട്ട ജനസമൂഹങ്ങളെയെല്ലാം അധ:സ്ഥിതരായി പരിഗണിക്കേണ്ടതുണ്ട്. ജാതിയുടെയും വംശത്തിന്റെയും പേരുപറഞ്ഞ് സമൂഹത്തിന്റെ പുറം പോക്കിലേയ്ക്ക് തള്ളി മാറ്റപ്പെടുകയും രണ്ടാംകിട പൗര സമൂഹമായി മാത്രം പരിഗണിക്കപ്പെടുകയും ചെയ്യുന്ന ദളിതര്‍, ആദിവാസികള്‍ തുടങ്ങിയവര്‍ അധ:സ്ഥിതരുടെ പട്ടികയില്‍ ആദ്യം വരുന്നവരാണ്. ഇവര്‍ക്കുപുറമെ ലിംഗപരമായ വിവേചനം അനുഭവിക്കുന്ന സ്ത്രീ സമൂഹവും അധ:സ്ഥിതരുടെ ഗണത്തില്‍പെടുന്നവരാണെന്ന് ഇന്ന് പൊതുവില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇവര്‍ക്കെല്ലാം പുറമെ തൊഴില്‍പരമായി വിവേചനം അനുഭവിക്കുന്ന ഒരു വിഭാഗങ്ങളും നമ്മുടെ സമൂഹത്തിലുണ്ട്. പരമ്പരാഗത തൊഴില്‍ മേഖലകളിലും ഗ്രാമവ്യവസ്യായരംഗത്തും (ഉദാ:-മത്സ്യബന്ധനമേഖല, കളിമണ്‍ വ്യവസായം, കൈത്തറി) പ്രവര്‍ത്തിക്കുന്നവര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ മുഖ്യധാരക്കൊപ്പം എത്താന്‍ കഴിയാത്ത അധ:സ്ഥിതര്‍തന്നെയാണെന്ന് ഇന്ന് എത്രപേര്‍ അംഗീകരിക്കും. ആഗോളവല്‍ക്കരണത്തിന്റെ ഈ കാലഘട്ടത്തില്‍ ഇവര്‍ കൂടുതല്‍ കൂടുതല്‍ പ്രാന്തവല്‍ക്കരിക്കപ്പെടുന്നു എന്നത് ആര്‍ക്കും നിഷേധിക്കാനാവില്ല. രാഷ്ട്രീയ നേത്യത്വ രംഗത്തുള്ളവര്‍, സമൂദായനേതാക്കള്‍ സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥര്‍, സ്വകാര്യകമ്പനികളിലെ എക്‌സിക്യൂട്ടീവുകള്‍, വ്യാപാര-വ്യവസായ പ്രമുഖര്‍ എന്നിവരടങ്ങുന്ന ഒരു പുതിയ സവര്‍ണ്ണ വിഭാഗം ഇന്ന് രൂപപ്പെട്ടുവരുന്നുണ്ട്. ഇവര്‍ക്കിടയില്‍ അദൃശ്യമായ പരസ്പര ധാരണകളും നിലനില്‍ക്കുന്നുണ്ട്. ഇവരില്‍പ്പെടാത്തവര്‍ പ്രായോഗികമായി ഇന്ന് അവര്‍ണ്ണരായി തരം താഴ്ത്തപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് അധ:സ്ഥിതര്‍ ആരെല്ലാമാണെന്നത് സംബന്ധിച്ച് മുമ്പുണ്ടായിരുന്ന ധാരണകള്‍ക്ക് ഇന്ന് മാറ്റം വരുത്തേണ്ടിയിരിക്കുന്നു എന്നതാണ്.

തദ്ദേശസ്വയംഭരണ സംവിധാനത്തിലെ സംവരണത്തിന്റെ സ്വാധീനങ്ങള്‍

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണസമിതിയില്‍ സ്ത്രീകള്‍ക്കു പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കും സംവരണമേര്‍പ്പെടുത്തിയിട്ടുള്ളത് ഏതെല്ലാംവിധത്തില്‍ സമൂഹത്തില്‍ സ്വാധീനമുണ്ടാക്കിയിട്ടുണ്ട് എന്നാലോചിക്കേണ്ടതുണ്ട്. ഇതുവരെ അടുക്കളകളിലും പണിശാലകളിലും അടച്ചിട്ടിരുന്ന സ്ത്രീകള്‍ വന്‍തോതില്‍ അടിത്തട്ടിലെ തീരുമാനമെടുക്കല്‍ സമിതികളിലേയ്ക്ക് കടന്നുവരുന്നു എന്നത് ചെറിയ കാര്യമല്ല. അതു പോലെതന്നെ, ധാരാളം സ്ത്രീകല്‍ പൊതുരംഗത്തേക്ക് കടന്നുവരുന്നതുമൂലം പുരുഷ സമൂഹത്തിന്റെ ചിന്താഗതിയിലും ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടായിതുടങ്ങിയിട്ടുണ്ട്. പട്ടികജാതി പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങളുടെകാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. എന്നാല്‍ അതോടൊപ്പം തന്നെ പ്രായോഗികതലത്തില്‍ കണ്ടുവരുന്ന ചില പരിമിതികളും ശ്രദ്ധിക്കാതെ വയ്യ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണസമിതിയിലേക്ക് സംവരണ വ്യവസ്ഥ വഴികടന്നുവരുന്നവര്‍ പുരുഷാധിപത്യവും സവര്‍ണ്ണാധിപത്യവും നിലനില്‍ക്കുന്ന രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളാണ്. രാഷ്ട്രീയകക്ഷികളുടെ നിയന്ത്രണത്തിലാണ് ഈ ജനപ്രതിനിധികള്‍ എന്നത് ആര്‍ക്കാണറിഞ്ഞുകൂടാത്തത്. രാഷ്ട്രീയ കക്ഷി നേതാവിനോടുള്ള വിധേയത്വമോ, അയാളുമായുള്ള ബന്ധുത്വമോ ആണ് മിക്കപ്പോഴും സ്ത്രീകള്‍ക്ക് സ്ഥാനാര്‍ത്ഥിത്വവും തുടര്‍ന്ന് ഭരണസമിതിയംഗത്വവും ലഭിക്കുന്നതില്‍ സ്വാധീനം ചെലുത്തുന്ന ഘടകമെന്നതും പൊതുവെ കണ്ടുവരുന്ന കാര്യമാണ്. കക്ഷി ബന്ധം തന്നെയാണ് പട്ടികജാതി പട്ടികവര്‍ഗ്ഗ പ്രതിനിധികളുടെ കാര്യത്തിലും നിര്‍ണ്ണായകഘടകം. തദ്ദേശസ്വയംഭരണ സംവിധാനങ്ങളിലെ വനിതാപ്രതിനിധികളുടെയും പട്ടികജാതി പട്ടികവര്‍ഗ്ഗപ്രതിനിധികളുടെയും പിന്നിലിരുന്ന് അവരെ നിയന്ത്രിക്കുന്ന പാര്‍ട്ടി ബോസുമാരെ മിക്കയിടത്തും കാണുന്നുണ്ട്. ഇത് സംവരണത്തിന്റെ അന്തസത്ത ചോര്‍ത്തികളയുന്ന പ്രവണതയാണ്. മാത്രവുമല്ല കക്ഷിബന്ധങ്ങള്‍ വഴിയാണ് തദ്ദേശസ്വയംഭരണസ്ഥാപനളുടെ ഭരണരംഗത്ത് അധ:സ്ഥിത വിഭാഗങ്ങളില്‍ നിന്ന് ചിലര്‍ എത്തിപ്പെടുന്നത് എന്നതുകൊണ്ടുതന്നെ ആ ജനവിഭാഗങ്ങള്‍ക്കിടയില്‍ വിഭാഗീയത വളരുന്നുണ്ട്. ഈ വിഭാഗീയതയുടെ പഴുതുകളിലൂടെയാണ് സംവരണ ലക്ഷ്യം അട്ടിമറിക്കപ്പെടുന്നത്. അധ:സ്ഥിതരുടെ പ്രനിധികള്‍ എന്ന നിലയില്‍ അധികാരത്തിന്റെ മര്‍മ്മങ്ങളില്‍ എത്തിപ്പെട്ട പലരുമുണ്ട്. അവരില്‍ നിന്ന് അധസ്ഥിത ജനവിഭാഗങ്ങള്‍ക്ക് എന്തുലഭിച്ചു എന്ന ചോദ്യം അസ്ഥാനത്തല്ല. കെ,ആര്‍.നാരായണന്‍വരെയുള്ളവര്‍ക്ക് അധികാരത്തിന്റെ പടവുകള്‍ കയറാന്‍ അവര്‍ അധസ്ഥിതി ജനവിഭാഗങ്ങളില്‍പ്പെട്ടവരായിരുന്നു എന്നത് ഏറെ സഹായകരമായിട്ടുണ്ട്. ഒരു വനിത എന്ന നിലയിലെങ്കിലും ഈ രാജ്യത്തെ പരമാധികാരസ്ഥാനത്ത് എത്തിയ ഇന്ദിരാഗാന്ധി സ്ത്രീശാക്തീകരണത്തിന് എന്തു സംഭാവനയാണ് നല്‍കിയത്. ജയലളിതയും മായാവതിയുമൊക്കെ ആ നിലയ്ക്ക് എന്തു സംഭാവനകളാണ് നല്‍കികൊണ്ടിരിക്കുന്നത്. താന്താങ്ങളുടെ പാര്‍ട്ടികളില്‍ അപ്രമാദിത്വം ഉള്ളവരാണ് അവസാനം സൂചിപ്പിച്ച രണ്ടുപേര്‍. ഇന്ദിരാഗാന്ധി അവര്‍ രണ്ടാളെക്കാളും പരമാധികാരം കയ്യാളിയ വ്യക്തിയാണ്. എന്നാല്‍ ഇവരെയെല്ലാം കക്ഷി രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയില്‍ വിദഗ്ദ്ധമായി കരുക്കള്‍ നീക്കിയെന്നുമാത്രം. ഇതിന്റെ അര്‍ത്ഥം കക്ഷിരാഷ്ട്രീയാടിസ്ഥാനത്തിലുള്ളതിരഞ്ഞെടുപ്പും ഭരണസംവിധാനവുമാണ്. പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റുവരെ നിലനില്‍ക്കുന്നതെങ്കില്‍, അതിനിടയില്‍ ഉണ്ടാവുന്ന സംവരണത്തിലൂടെയുള്ള അധസ്ഥിത പ്രാതിനിധ്യംവഴി അത്ഭുതങ്ങളൊന്നും സംഭവിക്കില്ലെന്നാണ്.

അടിത്തട്ടിലെ ഭരണകൂടങ്ങള്‍ക്ക് മതിയായ അധികാരങ്ങളില്ലാത്ത സാഹചര്യത്തില്‍ സംവരണ വ്യവസ്ഥയിലൂടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഭരണസമിതിയിലെത്തുന്നവര്‍ക്ക് ഒരു പരിധിക്കപ്പുറം ഒന്നും ചെയ്യാനില്ലായെന്നതും ശ്രദ്ധിക്കേണ്ട സംഗതിയാണ്. അധ:സ്ഥിത ജനവിഭാഗങ്ങളുടെ ജീവിതം ദൂരിതപൂര്‍ണ്ണമാക്കാനുതകുന്ന നയങ്ങള്‍ അനുവര്‍ത്തിക്കുന്ന സംസ്ഥാന-കേന്ദ്രസര്‍ക്കാരുകളുടെ മുന്നില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് എന്ത് പ്രായോഗിക പ്രസക്തിയാണുള്ളത്. അധ:സ്ഥിത ജനതയുടെ ജീവനോപാധികളായ പ്രകൃതി വിഭവങ്ങളും പ്രാദ്ദേശിക വിപണികളും വരെ ബഹൂരാഷ്ട്രകുത്തകളുടെ കാല്‍കീഴില്‍ അമരുന്ന ഇക്കാലത്ത് കാര്യമായ അധികാരമില്ലാത്ത തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ഭരണ പ്രാതിനിധ്യംകൊണ്ട് എന്ത് പ്രയോജനമാണ് ഉണ്ടാകാന്‍ പോകുന്നത്. ഈ വിധത്തിലുള്ള ഒരു പതനത്തിന്റെ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയ കക്ഷികളും അവര്‍ നിയന്ത്രിക്കുന്ന കേന്ദ്രസംസ്ഥാന ഭരണകൂടങ്ങളുമാണ്. വ്യാപാരകരാറുകള്‍ ഒപ്പിടാന്‍ വരുന്ന കുത്തക കമ്പനികളുടെ പ്രതിനിധികള്‍ ഭരണപക്ഷവും പ്രതിപക്ഷവുമായി ചര്‍ച്ചകള്‍ നടത്തുന്നത് ആര്‍ക്കാണ് നിക്ഷേധിക്കുവാന്‍ കഴിയുക.

ചുരുക്കത്തില്‍ അടിത്തട്ടിലെ ഭരണസംവിധാനങ്ങളില്‍ അധ:സ്ഥിത ജനവിഭാഗങ്ങള്‍ക്കുള്ള സംവരണത്തിന്റെ സ്വാധീനത്തെക്കുറിച്ച് വിലയിരുത്തുമ്പോള്‍ കക്ഷിരാഷ്ട്രീയത്തിന്റെ പ്രായോഗികസമവാക്യങ്ങളും തദ്ദേശസ്വയംഭരമസ്ഥാപനങ്ങളുടെ അധികാരം ഇല്ലായ്മയും കേന്ദ്രസംസ്ഥാന ഭരണകൂടങ്ങളുടെ അമിതാധികാരവും അതിന്റെ പ്രയോഗ രീതികളും എല്ലാം കണക്കിലെടുക്കേണ്ടതുണ്ട്. അധ:സ്ഥിത ജനവിഭാഗങ്ങളില്‍നിന്നും സംവരണത്തിലൂടെയോ അല്ലാതെയോ രാഷ്ട്രീയാധികാരസ്ഥാപനങ്ങളിലേയ്ക്ക് കുറെ പേര്‍ കടന്നുവന്നു എന്നതുകൊണ്ടുമാത്രം ആ സമൂഹങ്ങളില്‍ ഗുണപരമായ മാറ്റം ഉണ്ടാകണമെന്നില്ലായെന്ന് വ്യക്തമാണ്. ഇതിവിടെ സൂചിപ്പിക്കുന്നത് സംവരണം ആവശ്യമില്ലായെന്ന കാഴ്ചപ്പാടോടെയല്ല. മുഖ്യധാരയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടവരില്‍ ചിലരെങ്കിലും അധികാര ശ്രേണിയില്‍ എത്തിപ്പെടുന്നതും അതിനുള്ള ശ്രമത്തിന്റെ ഭാഗമായി പൊതു രംഗത്ത് ആ ജനവിഭാഗങ്ങളില്‍പ്പെട്ടവര്‍ ധാരാളമായി കടന്നുവരുന്നത് ഏറെ സ്വാഗതാര്‍ഹംതന്നെയാണ്. എന്നാല്‍ അതുകൊണ്ടുമാത്രം അധ:സ്ഥിതരുടെ മോചനം ഉറപ്പാക്കാം എന്ന് ധരിക്കുന്നതിലര്‍ത്ഥമില്ലായെന്നാണനുഭവം.

അധ:സ്ഥിതരുടെ മോചനത്തിനായി രാഷ്ട്രീയ വ്യവസ്ഥിതിയില്‍ പരിവര്‍ത്തനമാവശ്യമാണ്.

ഇന്നത്തെ തിരഞ്ഞെടുപ്പു സമ്പ്രദായത്തിലും അധികാരഘടനയിലും മൗലികമായ പരിവര്‍ത്തനങ്ങള്‍ ഉണ്ടാവാതെ അധ:സ്ഥിതരുടെ മോചനം പ്രായോഗികമല്ല. പത്തോ പതിനഞ്ചോ കുടുംബങ്ങളിലെ വോട്ടര്‍മാര്‍ ചേര്‍ന്നുള്ള അയല്‍ക്കൂട്ടങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു തെരഞ്ഞെടുപ്പുസമ്പ്രദായവും ഭരണരീതിയും തികച്ചും പ്രായോഗികവും യുക്തിസഹവുമാണ്. അയല്‍ക്കൂട്ടങ്ങള്‍ക്ക് നിയമപരമായ അസ്തിത്വമുണ്ടാവണം. ഓരോ അയല്‍ക്കൂട്ടങ്ങളില്‍ നിന്നും ഒരു പുരുഷനെയും ഒരു സ്ത്രീയെയും സമവായത്തിലൂടെ പ്രതിനിധികളായി തിരഞ്ഞെടുക്കണം. ഒരു അയല്‍ക്കൂട്ടങ്ങളില്‍ ദളിത് ആദിവാസി സമൂഹത്തില്‍പ്പെട്ട കുടുംബങ്ങളുണ്ടെങ്കില്‍ രണ്ടു പ്രതിനിധികളിലൊരാള്‍ ആവിഭാഗത്തില്‍പ്പെട്ടവരാകുന്നു. ഈ അയല്‍ക്കൂട്ട പ്രതിനിധികള്‍ക്ക് താന്താങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന അയല്‍ക്കൂട്ടങ്ങളിലെ പൊതുതീരുമാനമനുസരിച്ച് തുറന്നവോട്ടിലൂടെ ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് ഭരണസമിതിയംഗങ്ങളെയും നിയമസഭാ പാര്‍ലമെന്റ് പ്രതിനിധികളെയും തിരഞ്ഞെടുക്കാന്‍ കഴിയുന്ന വിധത്തില്‍ തിരഞ്ഞെടുപ്പുപരിഷ്‌കാരമുണ്ടാവണം. പണത്തിന്റെയും കക്ഷികളുടെയും ജാതിമത ചിന്തകളുടെയും അടിസ്ഥാനത്തില്‍ ഇന്നുനടക്കുന്ന തിരഞ്ഞെടുപ്പുമൂലമുണ്ടാവുന്ന ഒട്ടേറെ പ്രശ്‌നങ്ങള്‍ക്കുള്ള ജനകീയ പരിഹാരമാണിത്. ഈ വിധത്തില്‍ തിരഞ്ഞെടുക്കാന്‍ മാത്രമല്ല ജനപ്രതിനിധികളെ തിരികെ വിളിക്കാനും കഴിയണം. അയല്‍ക്കൂട്ട പ്രതിനിധികള്‍ തൂറന്ന വോട്ടാണ് ചെയ്യുന്നത് എന്നതുകൊണ്ടു തന്നെ അവര്‍ തങ്ങളുടെ അയല്‍ക്കൂട്ടങ്ങളുടെ പൊതുവികാരത്തിന്റെ പ്രതിനിധികളാവും എല്ലാഴ്‌പ്പോഴും അതിനുമാറ്റം വന്നാല്‍ ആ പ്രതിനിധികളെ തിരികെ വിളിക്കാന്‍ അയല്‍ക്കൂട്ടത്തിന് കഴിയണം. ഇവിടെ ജനാധിപത്യം ജനങ്ങളുടെ ജൈവബന്ധത്തെ അടിസ്ഥാനമാക്കിയുള്ളതായിമാറും. അധ:സ്ഥിതരുള്‍പ്പെടെയുള്ളവരുടെ വോട്ടു ബാങ്കാക്കിമാറ്റി അതിന്റെ പേരില്‍ ചിലര്‍ അധികാരം കയ്യാളുന്ന സ്ഥിതിമാറും.

തിരഞ്ഞെടുപ്പുരീതിയില്‍ ഈ വിധത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതോടൊപ്പം ഇന്നത്തെ അധികാര വ്യവസ്ഥയിലും പൊളിച്ചെഴുത്തുകളുണ്ടാവണം. ജനജീവിതവുമായി ബന്ധപ്പെട്ട വിവിധവിഷയങ്ങളില്‍ ഏറ്റവും അടിത്തട്ടിലുള്ള ഭരണകൂടത്തിന് സാധ്യമായത്ര പരമാധികാരം നല്‍കണം. ഗ്രാമപഞ്ചായത്തില്‍ സാധിയ്ക്കാത്ത കാര്യങ്ങള്‍ക്കുമാത്രമെ ബ്ലോക്ക് പഞ്ചായത്തിന് അധികാരം നല്‍കാവൂ. ഇങ്ങനെ ജനങ്ങളില്‍ നിന്ന് അകലുംതോറും അധികാരം കുറഞ്ഞുവരുന്ന ഭരണശൃംഖലയാണ് വേണ്ടത്. ഇന്നത്തേതുപോലെ അടുക്കളയില്‍ ഏതു തരം ഉപ്പ് ഉപയോഗിക്കണംമെന്ന കാര്യത്തില്‍വരെ കേന്ദ്രസര്‍ക്കാരിന് അധികാരം നല്കുന്ന അധികാര വിന്യാസരീതി കീഴ്‌മേല്‍ മറിയണം. ജനങ്ങളുടെ ജീവിതത്തിനു തൊഴിലിനുമാധാരമായ പ്രകൃതിവിഭവങ്ങളുടെ മേലും ഓരോ പ്രദേശത്തെയും വിപണിയുടെമേലും തദ്ദേശീയ ജനതയ്ക്കും അവരുടെ ഭരണകൂടത്തിനും പരമാധികാരം ഉണ്ടവണമെന്നത് നിര്‍ബന്ധമാണ്. ആ വിധത്തിലുള്ള അധികാരം അടിത്തട്ടിലെ ഭരണകൂടങ്ങള്‍ക്ക് ഇന്നുണ്ടായിരുന്നെങ്കില്‍ പ്ലാച്ചിമടയില്‍ കൊക്കോകോള ഫാക്ടറി ഇതിനോടകം അടച്ചുപൂട്ട പ്പെടുമായിരുന്നു. കൈനൂരിലെ പന്നിവളര്‍ത്തല്‍ കേന്ദ്രത്തിന്റെ സ്ഥിതി അതുതന്നെ. നമ്മുടെ നാട്ടുമ്പുറങ്ങളിലൊന്നും മദ്യഷാപ്പുകളുണ്ടാകുമായിരുന്നില്ല. കടകമ്പോളങ്ങളില്‍ കുത്തകകളുടെ ഉല്പന്നങ്ങള്‍ക്കുപകരം സ്വദേശി ഉല്പന്നങ്ങള്‍ നിറയുമായിരുന്നു.

ഈ വിധത്തില്‍ തിരഞ്ഞെടുപ്പു സമ്പ്രദായത്തിലും അധികാരഘടനയിലും മാറ്റങ്ങളുണ്ടായാല്‍ അധ:സ്ഥിത ജനവിഭാഗങ്ങളുടെ ഏറ്റവും അധികം ഉണര്‍വ്വുണ്ടാകുക. അവരുടെ മോചനത്തിന്റെ വഴികളാണിവിടെ തെളിഞ്ഞുവരിക. അയല്‍ക്കൂട്ടങ്ങള്‍ രാജ്യത്തെ രാഷ്ട്രീയ ജീവിതത്തിന്റെ മര്‍മ്മസ്ഥാനമായി മാറുമ്പോള്‍ സ്ത്രീകള്‍ക്കും ദളിതര്‍ക്കും ആദിവാസികള്‍ക്കും കര്‍ഷകര്‍ക്കും മത്സ്യതൊഴിലാളിക്കുമെല്ലാം അവരവരുടെ ജീവിത ഇടങ്ങളില്‍ നിന്നുകൊണ്ടുതന്നെ രാഷ്ട്രീയ പ്രക്രിയകളില്‍ ഇടപെടാന്‍ കഴിയും. അയല്‍ക്കുട്ട പ്രതിനിധികളില്‍ ഒരാള്‍ സ്ത്രീയാണെന്നോര്‍ക്കണം. ദളിത് ആദിവാസി കുടുംബങ്ങളുള്ള അയല്‍കൂട്ടങ്ങളില്‍ ആ വിഭാഗങ്ങളില്‍ നിന്നുള്ള ഒരാള്‍ ഉള്‍പ്പെടെ രണ്ടുപേരാണ് അയല്‍ക്കൂട്ടപ്രതിനിധികള്‍ എന്നോര്‍ക്കണം. കാര്‍ഷിക മേഖലയിലെ അയല്‍ക്കൂട്ടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സ്ത്രീ-പുരുഷ ഭേദമേന്യ ദളിത്-ആദിവാസി ഭേദമേന്യ കര്‍ഷകരാവുമല്ലോ. മത്സ്യത്തൊഴിലാളി മേഖലയിലെ അയല്‍ക്കൂട്ട പ്രതിനിധികള്‍ മത്സ്യതൊഴിലാളികളാവുന്നതും സ്വഭാവികം. ചുരുക്കത്തില്‍ രാജ്യത്തെ അധികാരവ്യവസ്ഥയില്‍ ഇരിപ്പിടം കിട്ടാത്തവര്‍ക്ക് ഇരിപ്പിടം ലഭിയ്ക്കാന്‍ ഈ ദിശയിലുള്ള പരിവര്‍ത്തനം ഉപകരിക്കും. അതുപോലെതന്നെ പഞ്ചായത്ത് ഭരണസമിതിയിലോ പാര്‍ലമെന്റിലോ പോയി സംസാരിക്കാനുള്ള ശേഷി ആവശ്യമില്ല സ്വന്തം തട്ടകമായ അയല്‍ക്കൂട്ടങ്ങളില്‍ അഭിപ്രായപ്രകടനം നടത്താന്‍. സ്വന്തം തട്ടകത്തില്‍ സ്വന്തം ഭാക്ഷയില്‍ സംസാരിക്കുമ്പോള്‍ ആ സ്വരത്തിന് രാഷ്ട്രീയാധികാര വ്യവസ്ഥയില്‍ ഇടമുണ്ടെങ്കില്‍ അവിടെയാണ് അധ:സ്ഥിതരുടെ വിഭാഗങ്ങളില്‍ ഉണര്‍വ്വുണ്ടാകുക.

തിരഞ്ഞെടുപ്പുസമ്പ്രദായത്തിലും അധികാര വ്യവസ്ഥയിലും ഇവിടെ സൂചിപ്പിയ്ക്കപ്പെട്ട വിധത്തിലുള്ള പരിവര്‍ത്തനം ഒറ്റയടിക്ക് വളരെ പെട്ടെന്ന് ഉണ്ടാവില്ലായിരിക്കാം. എന്നാല്‍ അധ:സ്ഥിത ജനവിഭാഗങ്ങളുടെ മോചനം ഈ ദിശയിലുള്ള പരിവര്‍ത്തനങ്ങള്‍ യാഥാര്‍ത്ഥ്യമാവുന്നതിനനുസരിച്ചെ സാധ്യമാവൂ എന്നും നാമറിയണം. ഇതുവരെ കണ്ടു ശീലിച്ച സമ്പ്രദായങ്ങളില്‍ തന്നെ മോചനത്തിനുള്ള പാതകള്‍ തിരയാതെ പുതിയ പാതകളന്വേഷിക്കണം. കക്ഷിരാഷ്ട്രീയ നീക്കങ്ങള്‍കൊണ്ട് പരിഹരിക്കാന്‍ കഴിയാത്ത പ്രതിസന്ധികള്‍ പരിഹരിക്കാന്‍ പുതിയ രാഷ്ട്രീയ പോം വഴികള്‍ അന്വേഷിക്കണം. ഇവിടെ സൂചിപ്പിച്ച പരിവര്‍ത്തന നിര്‍ദ്ദേശങ്ങള്‍ അതേപടി ഇന്ത്യയിലെല്ലായിടത്തും പ്രായോഗികമാക്കാമെന്ന വിചാരമില്ല. ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകളനുസരിച്ച് ഈ ദിശയിലുള്ള പരിവര്‍ത്തന നീക്കങ്ങള്‍ക്ക് രൂപം നല്‍കുകയാണ് വേണ്ടത്.

സണ്ണി പൈകട

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ