2013, സെപ്റ്റംബർ 27, വെള്ളിയാഴ്‌ച

നിഷേധവോട്ട് അനിവാര്യം – The Critic

Voting
ഹരികുമാര്‍
വര്‍ഷങ്ങള്‍ക്കുമുമ്പ് പോളിംഗ് സ്റ്റേഷനില്‍ കയറി നിഷേധ വോട്ടുചെയ്യാനുള്ള അവകാശത്തിനുവേണ്ടി ലഹളയുണ്ടാക്കിയ വ്യക്തിയാണ് ഈ കുറിപ്പെഴുതുന്നത്. നിങ്ങള്‍ക്ക് താല്‍പ്പര്യമില്ലെങ്കില്‍ എന്തിനിവിടെ വന്നു എന്നായിരുന്നു ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയപാര്‍ട്ടികളുടെ നിരീക്ഷകരുടേയും ചോദ്യം.ഞാന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു, അതിനാല്‍ സമ്മതിദാനാവകാശം വിനിയോഗിക്കണം, വോട്ടു ചെയ്യാത്തവരുടെ ഗണത്തില്‍ പെടാന്‍ താല്‍പ്പര്യമില്ല, എന്നാല്‍ ഈ സ്ഥാനാര്‍ത്ഥികളേയും അവര്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങളേയും താല്‍പ്പര്യമില്ല, ആ അഭിപ്രായം രേഖപ്പെടുത്തണം എന്നൊക്കെ വാദിച്ചു. എന്നാല്‍ അതിനുള്ള അവസരമില്ല എന്നു പറഞ്ഞ് ഇറക്കിവിടുകയായിരുന്നു. എന്നാല്‍ ഇന്ന് സുപ്രിംകോടതി അതി മനസ്സിലാക്കിയിരിക്കുന്നു. നല്ലത്. തീര്‍ച്ചയായും ജനപ്രതിനിധി സഭയായ പാര്‍ലിമെന്റുവഴി തന്നെയാണ് ഈ തീരുമാനം ഉണ്ടാകേണ്ടത്. എന്നാല്‍ ക്രിമിനലുകളെ പോലും സ്ഥാനാര്‍ത്ഥികളാക്കാന്‍ ഒറ്റ കെട്ടാവുകയും വിവരാവകാശ നിയമം തങ്ങള്‍ക്കു ബാധകമല്ല എന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നവരില്‍ നിന്ന് ഇത്തരം ഒരാര്‍ജ്ജവം പ്രതീക്ഷിക്കാന്‍ വയ്യാതായിരിക്കുന്നു. മറ്റു മാര്‍ഗ്ഗമില്ലാത്തതിനാല്‍ മാത്രം ജുഡീഷ്യല്‍ ആക്ടിവിസം പോലും സ്വീകാര്യമാകുന്നു.
ഒരു സ്ഥാനാര്‍ത്ഥിക്കും വോട്ട് ചെയ്യാതിരിക്കാനുള്ള അവകാശം ഉള്‍പ്പെടുത്തണമെന്നാണ്് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയത്. ഇതുപ്രകാരം വോട്ടിങ് യന്ത്രത്തിലും ബാലറ്റ് പേപ്പറിലും ഇതിനുള്ള അവകാശം രേഖപ്പെടുത്തണമെന്നും ചീഫ് ജസ്റ്റിസ് പി. സദാശിവം അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു.
പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വിവാദപരമായ നിര്‍ദേശം വന്നിരിക്കുന്നത്. ഒമ്പത് വര്‍ഷമായി കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജിയിലാണ് വിധി. ജനാധിപത്യപ്രക്രിയയെ ശക്തിപ്പെടുത്താന്‍ ഇത്തരമൊരു സമീപനം ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. തെരഞ്ഞെടുപ്പില്‍ 13 പേര്‍ മത്സരിക്കുന്നുണ്ടെങ്കില്‍ പതിനാലാമതായി ‘ഇതൊന്നുമല്ല’ എന്നതു കൂടി ഉള്‍പ്പെടുത്തി വോട്ടവകാശം വിനിയോഗിക്കാന്‍ സമ്മതിദായകരെ അനുവദിക്കണമന്നാണ് ഉത്തരവ്. ഏറ്റവും അടുത്ത തിരഞ്ഞെടുപ്പില്‍തന്നെ നിഷേധ വോട്ടിനുള്ള സംവിധാനം ഉണ്ടാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലുള്ള ജനപ്രാതിനധ്യ നിയമമനുസരിച്ച് വോട്ട് ചെയ്യാന്‍ താല്‍പര്യമില്ലത്ത വോട്ടര്‍മാര്‍ റിട്ടേണിങ് ഓഫീസറുടെ അടുത്തെത്തി വിവരം അറിയിച്ച് പേര് രജിസ്റ്റര്‍ ചെയ്യണം. ഇതൊഴിവാക്കാനാണ് ഇപ്പോള്‍ സംവിധാനമൊരുങ്ങുന്നത്. ഹര്‍ജിയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ , നിഷേധ വോട്ട് രേഖപ്പെടുത്താനുള്ള അവസരം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നതായി വ്യക്തമാക്കിയിരുന്നു. നിഷേധ വോട്ട് നടപ്പാക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന് ശുപാര്‍ശചെയ്ത് 2001 ഡിസംബര്‍ 10നും 2004 ജൂലായ് 5നും കേന്ദ്രത്തിന് കത്തുനല്‍കിയതായും സത്യവാങ്മൂലത്തില്‍ കമ്മീഷന്‍ വിശദീകരിച്ചിരുന്നു.
നിഷേധവോട്ടിനും ഇടം വേണമെന്ന സുപ്രീംകോടതിയുടെ അഭിപ്രായം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അപചയത്തെ നന്നായി മനസ്സിലാക്കിയ കോടതിയിടപെടലായി തന്നെ കാണണം. അഴിമതി ജന്മാവകാശമാക്കിയിട്ടുള്ള അധികാരാസക്തരായ എല്ലാ രാഷ്ടട്രീയ നേതൃത്വങ്ങള്‍ക്കും ഇത് ഇഷ്ടമാകാന്‍ വഴിയില്ല. വലതും ഇടതും മദ്ധ്യത്തിലുമുള്ള രാഷ്ട്രീയപാര്‍ട്ടികളെല്ലാം കോടതിയുടെ ഈ നിര്‍ദ്ദേശത്തിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കും എന്ന കാര്യത്തിലും സംശയം വേണ്ട. അതിന്റെ സൂചനകള്‍ വന്നു കഴിഞ്ഞു. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന സുപ്രീംകോടതിവിധി മറികടക്കാന്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഒരുമിച്ച് ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള ശ്രമത്തിലാണല്ലോ ഇപ്പോള്‍. എം.പി.മാരും എം.എല്‍.എ മാരുമടങ്ങുന്ന ഇന്ത്യയിലെ 4835 ജനപ്രതിനിധികളില്‍ 1448 പേരും ബലാത്സംഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തി പണംവാങ്ങല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ പ്രതികളാണ്. ഈ ക്രിമിനലുകളെ രക്ഷിച്ചെടുക്കുന്നതിനാണ് നമ്മുടെ രാഷ്ട്രീയനേതൃത്വങ്ങള്‍ ഒറ്റക്കെട്ടായി ഓഡിനന്‍സ് കൊണ്ടുവരുന്നത്.
നമ്മുട ജനാധിപത്യ പ്രക്രിയയില്‍ തിരഞ്ഞെടുക്കപ്പെടുന്നവരെ ജനങ്ങള്‍ക്ക് നിയന്ത്രിക്കുന്നതില്‍ പരിമിതിയുണ്ട്. അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ തോല്‍പ്പിക്കാമെന്നു പറയാമെങ്കിലും ഇരുപക്ഷക്കാരും അങ്ങനെയായാല്‍ എന്തായിരിക്കും അവസ്ഥ. മാത്രമല്ല, തിരഞ്ഞെടുപ്പുകളില്‍ പലപ്പോഴും രാഷ്ട്രീയ പ്രശ്‌നങ്ങളായിരിക്കും സജീവം. തിരിച്ചുവിളിക്കാനുള്ള അവകാശവും പ്രായോഗികമാക്കാന്‍ എളുപ്പമല്ല. വിവരാവകാശനിയം നടപ്പിലാക്കിയപ്പോള്‍ അതിനെ പരാജയപ്പെടുത്താന്‍ നമ്മുടെ മുഖ്യധാരാ രാഷ്ട്രീയക്കാര്‍ പരമാവധി ശ്രമിച്ചതാണ്. അറിയാനുള്ള അവകാശത്തെ അട്ടിമറിക്കാന്‍ പല രീതിയില്‍ ഇപ്പോഴും അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ജനാധിപത്യ അവകാശങ്ങള്‍ മുഴുവന്‍ നിഷേധിക്കപ്പെട്ട അടിയന്തിരാവസ്ഥയുടെ അനുഭവങ്ങളാണ് തൊണൂറുകളില്‍ മനുഷ്യാവകാശ കമ്മീഷനും, വനിതാ കമ്മീഷനും, ന്യൂനപക്ഷക്കമ്മീഷനുമൊക്കെ നിലവില്‍ വരാന്‍ ഇടയാക്കിയത്. ഇന്ന് പലപ്പോഴും ഇവയൊക്കെ നമുക്ക് ആശ്രയമാണ്. വ്യവസ്ഥാപിത രാഷ്ട്രീയപാര്‍്ട്ടികളെക്കാള്‍ സിവില്‍ സമൂഹത്തില്‍ നീതിക്കും അവകാശങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ചെറുഗ്രൂപ്പുകളും വ്യക്തികളുമൊക്കെയാണ് അതിന് കാരണമായത് എന്നതാണ് സത്യം. രാഷ്ട്രീയക്കാര്‍ അരാഷ്ട്രീയരാവുകയും ദരിദ്രരും, കീഴാളരും, നിന്ദിതരുമായ ജനങ്ങള്‍ രാഷ്ട്രീയം സംസാരിക്കുകയും ചെയ്ത സന്ദര്‍ഭങ്ങളിലാണ് ഇന്ത്യന്‍ ജനാധിപത്യം കുറച്ചെങ്കിലും ഉണര്‍ന്നെഴുന്നേറ്റിട്ടുള്ളത്. ഈ വിധി ജനങ്ങളുടെ തീരുമാനമെടുക്കാനുള്ള അധികാരത്തിലാണ് വിശ്വാസമര്‍പ്പിച്ചിരിക്കുന്നത്. അതുവഴി തകര്‍ക്കപ്പെടുന്നത് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കുത്തകാധികാരമാണ്. തങ്ങള്‍ക്കുമീതേയും ചിലരുണ്ടെന്ന് അവര്‍ക്കു ബോധ്യപ്പെടേണ്ടിയിരിക്കുന്നു. അതിനാല്‍തന്നെ കോടതി വഴിയാണെന്ന പരിമിതിയുണ്ടങ്കിലും ഈ നീക്കം ജനാധിപത്യവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതാമെന്നു പറയാതെ വയ്യ.

നിഷേധവോട്ട് അനിവാര്യം – The Critic:

'via Blog this'

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ